കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ പഞ്ച്‌ഷീറിൽ താലിബാനും വടക്കന്‍ സഖ്യവുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പ്രവിശ്യയിലെ എല്ലാ ജില്ലകളും പിടിച്ചെടുത്തെന്നും പ്രവിശ്യയുടെ തലസ്‌ഥാനത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും താലിബാന്‍ അറിയിച്ചു. എന്നാൽ താലിബാന്റെ അവകാശവാദം വടക്കന്‍ സഖ്യം തള്ളി. താലിബാന്‍ പിടിച്ചെടുത്തതായി പറയുന്ന പര്യാന്‍ ജില്ലയുടെ നിയന്ത്രണം തിരിച്ചു പിടിച്ചതായി അവര്‍ അറിയിച്ചു.
പഞ്ച്‌ഷീറില്‍ തങ്ങൾക്ക് മേധാവിത്വം ഉണ്ടെന്നാണ് ഇരുപക്ഷത്തിന്റെയും അവകാശവാദം. ബസ്രാക്കില്‍ മാത്രമാണ് തങ്ങള്‍ക്ക് പ്രതിരോധം നേരിടേണ്ടി വന്നതെന്നും വടക്കന്‍ സഖ്യത്തിന്റെ കയ്യിലുണ്ടായിരുന്ന പോര്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തുവെന്നും താലിബാന്‍ അവകാശപ്പെട്ടു.
എന്നാല്‍ തങ്ങള്‍ താലിബാന് കീഴ്‌പ്പെട്ടിട്ടില്ലെന്നും അവരുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന ഒരു ജില്ല തിരിച്ചു പിടിച്ചെന്നും പ്രതിരോധ സേന അവകാശപ്പെട്ടു. തങ്ങളുടെ പിടിയിലായ താലിബാന്‍ ഭീകരരില്‍ കൂടുതല്‍ പേരും മറ്റ് രാജ്യങ്ങളില്‍ നിന്നും ഉള്ളവരാണെന്നും അതില്‍ കൂടുതലും പാകിസ്‌ഥാനില്‍ നിന്നും ഉള്ളവരാണെന്നും പ്രതിരോധ സേന പറഞ്ഞു.
അഫ്‌ഗാനിലെ ദേശീയ പ്രതിരോധ സേനയുടെ ശക്‌തികേന്ദ്രമാണ് പഞ്ച്‌ഷീർ. അന്തരിച്ച മുൻ അഫ്‌ഗാൻ ഗറില്ല കമാൻഡർ അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദ്, ഇടക്കാല പ്രസിഡണ്ടായി സ്വയം പ്രഖ്യാപിച്ച അമറുള്ള സാലിഹ് എന്നിവരാണ് സേനയെ നയിക്കുന്നത്. പ്രതിരോധം തുടരുക തന്നെ ചെയ്യുമെന്ന നിലപാടിലാണ് നേതാക്കൾ.
Read also: മഹാപഞ്ചായത്ത്; പത്ത് ലക്ഷത്തിലധികം കർഷകർ എത്തിയെന്ന് കിസാൻ മോർച്ച