തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറിയതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. ഇതേത്തുടർന്ന് എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു.
കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്.
വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം, പടിഞ്ഞാറ്, വടക്കു-പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് ശക്തി പ്രാപിച്ച് സീസണിലെ ആദ്യ അതി തീവ്ര ന്യൂനമർദ്ദമായി മാറുകയായിരുന്നു. അടുത്ത മണിക്കൂറുകളിൽ വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി കുറഞ്ഞ തീവ്ര ന്യൂനമർദ്ദമാകും.
കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യത ഉള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ബീച്ചുകളിൽ പോകുന്നതും, കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണം. എന്നാല്‍, കേരള തീരത്ത് മൽസ്യബന്ധനത്തിന് തടസമില്ല. വടക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
Most Read: ആർക്കാണ് അസ്തിത്വം നഷ്ടപ്പെട്ടതെന്ന് കാലം തെളിയിക്കും; പ്രിയങ്ക ഗാന്ധി