മലപ്പുറം: കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ഹാജരാകാൻ വീണ്ടും സാവകാശം തേടിയ പികെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മുൻ മന്ത്രി കെടി ജലീൽ. ഇങ്ങനെ പോയാല്‍ കാരാത്തോട്ടേക്ക് ഇഡി ഓഫീസ് മാറ്റുന്ന ലക്ഷണമുണ്ടെന്ന് ജലീൽ പരിഹസിച്ചു.
കള്ളപ്പണ ഇടപാടും അവിഹിത സമ്പാദ്യവും അന്വേഷിക്കാന്‍ ഇഡിപ്പട വരുമ്പോള്‍ സമുദായത്തിന്റെ നെഞ്ചിലേക്കുള്ള വെടിയുതിര്‍ക്കലായി ചിത്രീകരിച്ച് മലപ്പുറത്തുകാരെ ഹാലിളക്കാനുള്ള വേല കയ്യില്‍ വെച്ചാല്‍ മതി. പശു വാല് പൊക്കുമ്പോഴറിയാം എന്തിനാണെന്ന്; ജലീൽ പറഞ്ഞു.
കൊച്ചിയിലെ ഇഡി ഓഫിസിൽ ഇന്ന് രാവിലെ ഹാജരാകാനായിരുന്നു നിർദ്ദേശം. ചന്ദ്രിക ദിനപത്രത്തിന്റെ മറവിൽ മറ്റ് ബിനാമി ഇടപാടുകൾ നടന്നെന്ന ആരോപണത്തെ തുടർന്നാണ് കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യാൻ ഇഡി നോട്ടീസ് നൽകിയത്. എന്നാൽ ഹാജരാവാൻ കൂടുതൽ സാവകാശം തേടിയിരിക്കുകയാണ് കുഞ്ഞാലിക്കുട്ടി.
കഴിഞ്ഞ രണ്ടാം തീയതി ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടി സാവകാശം തേടുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിനും നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ വിദേശത്തായതിനാൽ എത്താനാവില്ലെന്ന് ആഷിഖ് രേഖാമൂലം അറിയിച്ചു.
ചന്ദ്രിക ദിനപത്രത്തേയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി പികെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു മുന്‍ മന്ത്രിയും എംഎല്‍എയുമായ കെടി ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച തെളിവുകള്‍ ജലീല്‍ ഇഡിക്ക് കൈമാറുകയും ചെയ്തിരുന്നു.
Most Read: വിവാദ കൈപുസ്തകം; ഖേദം പ്രകടിപ്പിച്ച് താമരശേരി രൂപത