കോഴിക്കോട്: വിചിത്ര വാദങ്ങളുമായി കൈപുസ്‌തകം പുറത്തിറക്കിയതിൽ ഖേദം പ്രകടിപ്പിച്ച് താമരശേരി രൂപത. ഏതെങ്കിലും മതവിഭാഗത്തോടുള്ള എതിര്‍പ്പു കൊണ്ടല്ല പുസ്‌തകം ഇറക്കിയത്. ക്രിസ്‌ത്യൻ യുവാക്കളെ വിശ്വാസത്തില്‍ നിര്‍ത്താനായിരുന്നു പുസ്‌തകം തയ്യാറാക്കിയത്. പെണ്‍കുട്ടികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കുക എന്നതും ലക്ഷ്യമായിരുന്നു. ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നെന്നും മതബോധന കേന്ദ്രം ഡയറക്‌ടർ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
വര്‍ഗീയ പരാമര്‍ശങ്ങളും വിചിത്ര വാദങ്ങളുമായിരുന്നു താമരശേരി രൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ ‘സത്യങ്ങളും വസ്‌തുതകളും 33 ചോദ്യങ്ങളിലൂടെ‘ എന്ന കൈപുസ്‌തകത്തിൽ ഉണ്ടായിരുന്നത്. പെണ്‍കുട്ടികളെ വശീകരിക്കാന്‍ മുസ്‌ലിം പുരോഹിതര്‍ ആഭിചാരക്രിയ നടത്താറുണ്ടെന്ന് കൈപുസ്‌തകത്തിൽ ആരോപിക്കുന്നുണ്ട്.
പെണ്‍കുട്ടികളുടെ പേനയോ, തൂവാലയോ തലമുടിയോ കൈക്കലാക്കിയാണ് ആഭിചാരം നടത്തുന്നത്, ‘ലവ് ജിഹാദ്’ യാഥാർഥ്യമാണെന്നും അത് വളരെ ആസൂത്രിതമായി നടപ്പിലാക്കുന്നതാണെന്നും പുസ്‌തകത്തിൽ പറയുന്നു. എന്താണ് ജിഹാദ് എന്ന വിശുദ്ധ യുദ്ധം?, പ്രണയക്കെണികള്‍ ഒരുക്കുന്നത് എങ്ങനെ?, പ്രണയക്കെണികളില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്നിങ്ങനെയുള്ള തലക്കെട്ടുകളിലാണ് ‘ലവ് ജിഹാദി’നെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചും പുസ്‌തകത്തില്‍ പറയുന്നത്. മതംമാറ്റത്തിനുള്ള വലിയ ഉപാധിയായി ‘ലവ് ജിഹാദ്’ മാറുന്നുവെന്നും, ഒമ്പത് ഘട്ടങ്ങളിലായാണ് ഇത് നടത്തുന്നതെന്നും പുസ്‌തകത്തില്‍ ആരോപിക്കുന്നു.
റംസാന്‍, ഈദ് തുടങ്ങിയ ആഘോഷങ്ങള്‍ക്ക് പെൺകുട്ടികളെ വീടുകളിലേക്ക് ക്ഷണിക്കുന്നത് പോലും ലവ് ജിഹാദിന് വേണ്ടിയാണെന്ന ആരോപണവും ഉണ്ട്. പെണ്‍കുട്ടികളെ മതംമാറ്റുന്നവര്‍ക്ക് ഇസ്‌ലാമിക സംഘടനകളില്‍ നിന്ന് വലിയ തുക ലഭിക്കും. മതപരിവര്‍ത്തനം നടത്തിയ പെണ്‍കുട്ടികളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും, ഐഎസ് തീവ്രവാദികള്‍ക്ക് വില്‍ക്കും. ഇതൊന്നും ഇസ്‌ലാം തത്വപ്രകാരം തിൻമയല്ലെന്നും പുസ്‌തകത്തില്‍ ആരോപിച്ചിരുന്നു.
Most Read: കെപിസിസി പുന:സംഘടന; ഈ മാസം 25നുള്ളിൽ പൂർത്തിയാക്കാൻ ധാരണ