വയനാട്: അച്ചടക്ക നടപടിയുടെ ഭാഗമായി ഫാ. അജി പുതിയാപറമ്പിലിന് മത-സാമൂഹിക വിലക്ക് ഏർപ്പെടുത്തി താമരശേരി രൂപതാ നേതൃത്വം. കുർബാന സ്വീകരിക്കുന്നത് മുതൽ സാമൂഹിക മാദ്ധ്യമങ്ങളിൽ എഴുതുന്നതിന് വരെ വിലക്കുണ്ട്. താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
സഭയുടെ പത്ത് കൽപ്പനകളാണ് ഉത്തരവിലുള്ളത്. പരസ്യമായ കുർബാന സ്വീകരണം പാടില്ല, ഒരാളുടെ മരണസമയത്തല്ലാതെ മറ്റാരെയും കുമ്പസരിക്കാൻ പാടില്ല, കോഴിക്കോട് വെള്ളിമാട് കുന്നിലെ വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റു പള്ളികളിലോ ചാപ്പലുകളിലോ കുർബാന അർപ്പിക്കാൻ പാടില്ല, വെള്ളിമാടുകുന്നിലെ വൈദിക മന്ദിരത്തിന് പുറത്ത് താമസിക്കാൻ പാടില്ല, പിതൃഭവനം, മത മേലധികാരി, കാനൻ നിയമ പണ്ഡിതൻ എന്നിവരെ മാത്രമേ സന്ദർശിക്കാൻ പാടുള്ളൂ.
മറ്റാരെയെങ്കിലും സന്ദർശിക്കാൻ പ്രത്യേക അനുവാദം വാങ്ങണം, സാമൂഹിക മാദ്ധ്യമങ്ങളിൽ യാതൊന്നും എഴുതാൻ പാടില്ല, ടിവി ചാനൽ ചർച്ചകളിൽ പങ്കെടുക്കരുത്, മാദ്ധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകരുത്, പൊതു യോഗങ്ങളിൽ പങ്കെടുക്കരുത്, പൊതുവേദികളിൽ പ്രസംഗിക്കരുത് തുടങ്ങിയവയാണ് വിലക്കുകൾ.
ബിഷപ്പിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്‌തു, സിനഡ് തീരുമാനം ധിക്കരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സഭ ഫാ. അജി പുതിയാപറമ്പിലിനെതിരെ ചുമത്തിയിട്ടുള്ളത്.
സഭാനേതൃത്വത്തെ വിമർശിച്ചതിന് നേരത്തെ ഫാ. അജിയെ വിചാരണ ചെയ്യാൻ താമരശേരി രൂപത മതകോടതി സ്‌ഥാപിച്ചിരുന്നു. വിചാരണ നടപടിയുടെ ഭാഗമായാണ് മത-സാമൂഹിക വിലക്ക് ഏർപ്പെടുത്തിയതെന്നാണ് സൂചന. സാക്ഷികളെ സ്വാധീനിക്കാതിരിക്കുക, വിശ്വാസികളുടെ ഇടയിൽ എതിർപ്പ് ഒഴിവാക്കുക എന്നിവയാണ് വിലക്കുകൾ ഏർപ്പെടുത്താനുള്ള കാരണമായി പറയുന്നത്.
കുറച്ചധികം നാളുകളായി ഫാ. അജി പുതിയാപറമ്പിൽ സഭയുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. സിറോ മലബാർ സഭയുടെ സംഘപരിവാർ കൂട്ടുകെട്ടിൽ പ്രതിഷേധിച്ചു ഫാ. അജി ശുശ്രൂഷദൗത്യം ഉപേക്ഷിച്ചിരുന്നു. കേരളത്തിലെ ക്രൈസ്‌തവ സഭകൾ പ്രത്യേകിച്ച്, സിറോ മലബാർ സഭ വലിയ ജീർണതയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഫാ. അജി പുതിയാപറമ്പിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ കുറിച്ചിരുന്നു.
Most Read| സർവത്ര വിവാദം; നവകേരള സദസിലെ എല്ലാ ഉത്തരവുകളും ഉടൻ പിൻവലിക്കുമെന്ന് സർക്കാർ