കൊച്ചി: നവകേരള സദസുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും തിങ്കളാഴ്‌ചയോടെ പിൻവലിക്കുമെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ. ഉത്തരവുകൾ വിവാദമായതിന്റെ പശ്‌ചാത്തലത്തിലാണ് സർക്കാർ തീരുമാനം. നവകേരള സദസിനായി ഇനി വിദ്യാർഥികളെ ഉപയോഗിക്കില്ലെന്നും, കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്‌ചയോടെ പിൻവലിക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്‌തമാക്കി.
നവകേരള സദസിനു ആളുകളെ എത്തിക്കാൻ സ്‌കൂൾ ബസുകൾ വിട്ടുനൽകണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവും ഉടൻ പിൻവലിക്കുമെന്നും സർക്കാർ അറിയിച്ചു. കഴിഞ്ഞ ദിവസം കൂത്തുപറമ്പിൽ നവകേരള സദസിനെ അഭിവാദ്യം ചെയ്യാൻ എൽപി സ്‌കൂൾ വിദ്യാർഥികളെ അടക്കം ഒരു മണിക്കൂറോളം പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള്ള ഹരജികൾ പരിഗണിക്കവേയാണ് സർക്കാർ നിലപാട് വ്യക്‌തമാക്കിയത്.
സ്‌കൂൾ ബസുകൾ വിട്ടുനൽകണമെന്ന് നിർദ്ദേശം നൽകിയ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവ് ചോദ്യം ചെയ്‌ത് കാസർഗോഡ് കോട്ടോടി സ്വദേശി ഫിലിപ്പ് ജോസഫാണ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. തലശേരിയിൽ കുട്ടികളെ വെയിലത്ത് നിർത്തിയത് വിവാദമായതോടെ, മന്ത്രിമാരുടെ ബസിനു കൈകാണിക്കാൻ കുട്ടികളെ ഇറക്കിനിർത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.
പ്രത്യേക സമയത്ത് സ്‌കൂൾ കുട്ടികളെ ഇറക്കിനിർത്തുന്നത് ഗുണകരമല്ലെന്നായിരുന്നു മാദ്ധ്യമങ്ങളെ കണ്ട വേളയിൽ മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. അഞ്ചു ദിവസത്തിനകം നടപടി സ്വീകരിച്ചു റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം. കുട്ടികളെ വെയിലത്ത് നിർത്തിയതിനതിരെ എംഎസ്എഫ്, സംസ്‌ഥാന ബാലാവകാശ കമ്മീഷൻ, എബിവിപി ദേശീയ ബാലാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു.
Most Read| മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് വധശിക്ഷ; ഇന്ത്യയുടെ അപ്പീൽ സ്വീകരിച്ചു ഖത്തർ