തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ നേതാക്കൾക്കെതിരെ പോലീസ് സ്വീകരിച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽ നിയമവാഴ്‌ച ഇല്ലാതായെന്നും, അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഗവർണർ ഡെൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പോലീസിനെ രാഷ്‌ട്രീയ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ്. സ്വതന്ത്രമായി പ്രവർത്തിക്കാൻ പോലീസിനെ അനുവദിക്കുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. കേരളത്തിൽ എനിക്ക് നേരെ ഭീഷണിയുയർത്തിയത് സിപിഎമ്മും എസ്എഫ്ഐയുമാണ്. ഗുണ്ടാ അക്രമങ്ങൾ സംഘടിപ്പിക്കുന്നത് മുഖ്യമന്ത്രിയാണ്. ഗുണ്ടകളെ മുഖ്യമന്ത്രി ശമ്പളം നൽകി കൂടെ കൂട്ടിയിരിക്കുകയാണ്. കേരളത്തിലെ ജനങ്ങൾക്ക് എന്നോട് ഒരു വിരോധവുമില്ല. യാതൊരു സുരക്ഷയുമില്ലാതെ കോഴിക്കോട് നഗരത്തിൽ ഞാൻ ഇറങ്ങി അക്കാര്യം അനുഭവിച്ചറിഞ്ഞതാണെന്നും ഗവർണർ പറഞ്ഞു.
കേരളാ പോലീസ് രാജ്യത്തെ മികച്ച സേനകളിൽ ഒന്നാണെന്ന് ഞാൻ ആവർത്തിച്ച് പറയുകയാണ്. ദീർഘകാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നത്. മറ്റു പലയിടത്തും പോലീസിനെ കണ്ടിട്ടുണ്ട്. അവരേക്കാൾ മികച്ച സേനയാണ് കേരളത്തിലേത്. എന്നാൽ, അവരെ തങ്ങളുടെ കടമ നിർവഹിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്നും ഗവർണർ വിമർശിച്ചു.
അതേസമയം, കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഗവർണർ വ്യക്‌തമാക്കി. നിയമം പാലിക്കപ്പെടണം. എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞവരിൽ ഒരാൾ കാഴ്‌ചശക്‌തി കുറഞ്ഞ ആളാണെന്നത് ഓർക്കണം. ഈ സംഭവത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.
അതിനിടെ, തലസ്‌ഥാനത്ത് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെ പോലീസ് അതിക്രമം ഉണ്ടായ പശ്‌ചാത്തലത്തിൽ കോൺഗ്രസ് സംസ്‌ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ മണ്ഡലം കമ്മിറ്റികളുടേയും നേതൃത്വത്തിൽ നഗരങ്ങളിൽ ഇന്ന് പന്തം കൊളുത്തി പ്രതിഷേധം നടക്കും.
Most Read| അനധികൃത സ്വത്ത് സമ്പാദനം; മന്ത്രി കെ പൊൻമുടിക്കും ഭാര്യക്കും മൂന്ന് വർഷം തടവും പിഴയും