കൊച്ചി: മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയ്ക്ക് എതിരായ കള്ളപ്പണ ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരങ്ങൾ നൽകിയെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. തന്നെ വിളിപ്പിച്ചത് നന്നായി, പലരും പല കള്ളങ്ങളും എഴുതി കൊടുത്തിട്ടുണ്ട്. ഇഡിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വൈകിട്ട് മൂന്നരയോടെ കൊച്ചിയിലെ ഇഡി ഓഫിസിൽ എത്തിയ കുഞ്ഞാലിക്കുട്ടി ഏഴേ മുക്കാലോടെയാണ് മടങ്ങിയത്.
സാക്ഷി എന്ന നിലയിലാണ് ഇഡി വിവരങ്ങൾ തേടിയതെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്കൗണ്ട് വിവരങ്ങളുടെ വിശദാംശങ്ങൾക്കായി ചന്ദ്രിക പത്രത്തിന്റെ ഫിനാൻസ് മാനേജർ സമീറിനേയും ഇഡി ചോദ്യം ചെയ്തു. കേസിൽ മുഈനലി ശിഹാബ് തങ്ങളെയും നാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
നോട്ട് നിരോധനകാലത്ത് പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതി പണമായ 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിന്റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വെളുപ്പിച്ചെന്ന് ആയിരുന്നു മുന്‍ മന്ത്രിയും എംഎല്‍എയുമായ കെടി ജലീലിന്റെ ആരോപണം, അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണം പാണക്കാട് കുടുംബാംഗങ്ങളുടെ പേരിൽ ഭൂമി വാങ്ങാൻ ഉപയോഗിച്ചെന്ന ജലീലിന്റെ പരാതിയും ഇഡിയ്ക്ക് മുന്നിലുണ്ട്.
ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്ന ഈ കേസിലാണ് മുസ്ലിം ലീഗ് നേതാവും ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടറേറ്റ് ബോർഡ് അംഗവുമായ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തത്. അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണത്തിന്റെ ഉറവിടവും ഇഡി പരിശോധിക്കുന്നുണ്ട്.
Also Read: ‘അടിയുറച്ച പോരാളി’; കനയ്യ കുമാർ കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്തകള്‍ തള്ളി കാനം