കോഴിക്കോട്: പത്തുവർഷമായി മണ്ഡലത്തിലെ റോഡ് വികസനം നടക്കുന്നില്ലെന്ന് ആരോപിച്ച് മുൻ എംൽഎയുടെ രാപ്പകൽ സമരം. കോഴിക്കോട് കുന്ദമംഗലത്താണ് യാത്രാദുരിതം ചൂണ്ടിക്കാട്ടി മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രതിഷേധം കടുപ്പിക്കുന്നത്. മുൻ എംഎൽഎ യുസി രാമനാണ് സമരം ഇരിക്കുന്നത്.
കുന്ദമംഗലം പന്തിർപ്പാടത്ത് നിന്ന് പയിമ്പ്ര, തേവർകണ്ടി എന്നിവിടങ്ങളിലേക്കുളള റോഡുകളുടെ അവസ്ഥ ശോചനീയമാണ്. മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടം സ്ഥിരമായപ്പോൾ നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചു. പ്രതിഷേധം കനത്തപ്പോൾ, ക്വാറി മാലിന്യം ഉൾപ്പടെയിട്ട് കുഴിയടക്കൽ നടത്തുകയാണിപ്പോൾ.
മൂന്ന് കിലോമീറ്ററോളം റോഡ് തകർന്നിട്ടുണ്ട്. കാൽനട പോലും ദുസഹമാണെന്ന് ആരോപിച്ചാണ് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ രാപ്പകൽ സമരം. കുന്ദമംഗലം നിലവിലെ എംഎൽഎ പിറ്റിഎ റഹീമിന്റെ വികസന പ്രവർത്തനങ്ങൾ പ്രഖ്യാപനത്തിൽ മാത്രമെന്നാണ് ആരോപണം. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനിരിക്കെ, ലീഗിന്റേത് രാഷ്ട്രീയ മുതലെടുപ്പെന്നാണ് എംഎൽഎയുടെ ആരോപണം.
ടെൻഡർ പൂർത്തിയാക്കി, ആദ്യഘട്ട പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് എംഎൽഎ പിറ്റിഎ റഹിം അറിയിച്ചു. എലത്തൂർ മണ്ഡലത്തിൽ കൂടി കടന്നുപോകുന്ന റോഡിന് 6 കോടി 40 ലക്ഷം രൂപ പാസായി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. തേവർകണ്ടി റോഡിന് 3 കോടി രൂപയുടെ ഭരണാനുമതി ആയെന്നും എംഎൽഎ വ്യക്തമാക്കുന്നു.
National News: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം നിരസിച്ച് അംബിക സോണി








































