ന്യൂഡെൽഹി: ഡെങ്കിപ്പനിക്കെതിരേ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. അപകടകാരികളായ ഡെങ്കി വൈറസിനെ കുറിച്ച് കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങൾക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ സെറോ ടൈപ്പ്- 2 ഡെങ്കി റിപ്പോർട് ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര മുന്നറിയിപ്പ്.
രാജ്യത്ത് സെറോ ടൈപ്പ്- 2 ഡെങ്കി കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ആവശ്യമായ മുന്നൊരുക്കങ്ങളും മുന്‍കരുതലുകളും സീകരിക്കണം. വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഏറ്റവും അപകടകാരികളാണ് സെറോ ടൈപ്പ്- 2 ഡെങ്കി കേസുകളെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.
പനി പോലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പരിശോധിക്കാന്‍ വേണ്ടിയുള്ള സംവിധാനം ആരംഭിക്കണം. ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകള്‍ സ്റ്റോക്ക് ചെയ്യാനും അവശ്യമായ ലാര്‍വിസൈഡ്സും മറ്റു മരുന്നുകളും സംസ്ഥാനങ്ങളിൽ ഉണ്ടായിരിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്കി.
Also Read: പൊളിച്ചുകൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി