കൊച്ചി: കാക്കനാട് പതിനൊന്ന് കോടിയുടെ ലഹരിമരുന്ന് പിടിച്ച സംഭവത്തില്‍ അന്താരാഷ്‌ട്ര ബന്ധങ്ങളെന്ന് റിപ്പോർട്. മുഖ്യപ്രതി മുഹമ്മദ് ഫവാസിന്റെ ഫോണ്‍ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യങ്ങൾ പുറത്ത് വരുന്നത്. ഫവാസിനെ വിളിച്ചവരില്‍ ശ്രീലങ്കയില്‍ നിന്നുള്ളവരുണ്ടെന്നാണ് എക്‌സൈസ് നിഗമനം.
ഫവാസിന്റെ സുഹൃത്തായ കോഴിക്കോട് സ്വദേശിയുടേതാണ് ഇതില്‍ സംശയങ്ങള്‍ക്ക് ഇട നല്‍കുന്ന ഫോണ്‍ കോള്‍. ഇയാള്‍ ശ്രീലങ്കയില്‍ ലഹരിക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കേസില്‍ അറസ്‌റ്റിലായ മറ്റ് പ്രതികള്‍ക്കും ഇത്തരം കോളുകള്‍ വന്നിട്ടുണ്ട്.
ചെന്നൈ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. കാക്കനാട് നിന്ന് പിടിച്ച 11 കോടിയുടെ മയക്കുമരുന്ന് ചെന്നൈയില്‍ നിന്ന് എത്തിച്ചു എന്നാണ് പ്രതികള്‍ നല്‍കിയ വിവരം. ഫവാസിന്റെ ഫോണിലേക്ക് എത്തിയ കോളുകള്‍ക്ക് സമാനമായി നിരവധി ശ്രീലങ്കന്‍ കോളുകള്‍ ചെന്നൈ ട്രിപ്‌ളിക്കനിലെ ഇടനിലക്കാരുടെ ഫോണിലേക്ക് എത്തിയിട്ടുണ്ടെന്നുമാണ് വിലയിരുത്തല്‍. എന്നാല്‍ വിദേശ കോളുകൾ ആയതിനാൽ പരിശോധനയിലെ കടമ്പകളാണ് അന്വേഷണ സംഘത്തിന്റെ വെല്ലുവിളി. തമിഴ്‌നാട് പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
ശ്രീങ്കലയില്‍ നിന്ന് പ്രതികളുടെ ഫോണിലേക്ക് വന്നിട്ടുള്ള കോളുകൾ പരിശോധിച്ച് വരികയാണ്. സമഗ്രമായ അന്വേഷണം പിന്നീട് നടത്തി ചെന്നൈ സംഘത്തിലേക്ക് എത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് അസിസ്‌റ്റന്റ് കമ്മീഷണർ ടിഎം കാസിം കഴിഞ്ഞ ദിവസം തന്നെ വ്യക്‌തമാക്കിയിരുന്നു.
ഇതിനിടെ പ്രതികളുടെ സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പ്രതികള്‍ വ്യാപകമായി സ്‌ഥലങ്ങള്‍ വാങ്ങാനും പദ്ധതിയിട്ടിരുന്നു എന്നാണ് റിപ്പോർട്. റേവ് പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ എസ്‌റ്റേറ്റ് വാങ്ങാനും പദ്ധതിയിട്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
കാക്കനാട് ലഹരി മരുന്ന് കേസില്‍ 7 പേരായിരുന്നു പിടിയിലായത്. 5 പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഏഴ് പേരെ പിടികൂടി രണ്ട് പേരെ വെറുതേവിട്ടത് കേസിന്റെ തുടക്കത്തില്‍ തന്നെ വിവാദമായിരുന്നു. പിന്നാലെ ഒരു യുവതിയെ കൂടി അറസ്‌റ്റ് ചെയ്‌തിരുന്നു. പ്രതികളെ സാമ്പത്തികമായി സഹായിച്ച 2 പേരും പിന്നീട് അറസ്‌റ്റിലായി.
Also Read: വിദ്യാർഥികള്‍ക്ക് മാത്രമായി കെഎസ്ആര്‍ടിസി; പരിഗണനയിലെന്ന് മന്ത്രി