ഡെൽഹി: ഗുലാബ് ചുഴലിക്കാറ്റിൽ മരണം മൂന്നായി. ഒഡിഷയിൽ വീട് ഇടിഞ്ഞ് വീണ് 46കാരൻ മരിച്ചു. ആന്ധ്രയുടെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. കൊങ്കൺ മേഖലയിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഗുലാബ് ഒഡിഷ- ആന്ധ്ര തീരം തൊട്ടത്. ഗഞ്ജം ഉൾപ്പടെ ഒഡിഷയുടെ തെക്കൻ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും അധികം ബാധിക്കുക. ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ ദിവസം രണ്ട് മരണം റിപ്പോർട് ചെയ്തിരുന്നു. അപകടത്തില്‍പ്പെട്ട് കാണാതായ മൽസ്യ തൊഴിലാളികളാണ് മരണപ്പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാ പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന നാല് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. രണ്ട് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു. 14 ട്രെയിനുകൾ വഴി തിരിച്ചുവിട്ടതായും ദക്ഷിണ റെയിൽവേ അറിയിച്ചു.
അതേസമയം ഗുലാബ് ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദം ആകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവിൽ ഒഡിഷയില്‍ കനത്ത മഴ തുടരുകയാണ്.
ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിലും പരക്കെ മഴയാണ്. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർകോഡ്, കണ്ണൂർ ജില്ലകളിൽ നാളെയും മുന്നറിയിപ്പുണ്ട്. കേരളം ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് പോകരുതെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം പസഫിക് സമുദ്രത്തിൽ ശക്തമായി തുടരുന്ന മിണ്ടുല്ലെ ചുഴലിക്കാറ്റ് ദുർബലമായി, ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് വീണ്ടും ന്യൂന മർദത്തിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്.
Most Read: പോലീസിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രത്യേക യൂണിറ്റായി വീണ്ടും തുടങ്ങുന്നു







































