തിരുവനന്തപുരം: സംസ്‌ഥാന ക്രൈം ബ്രാഞ്ചിന്റെ ഭാഗമായിരുന്ന സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇഒഡബ്ള്യു) പ്രത്യേക യൂണിറ്റായി വീണ്ടും തുടങ്ങുന്നത് പരിഗണനയിൽ. ഓൺലൈൻ തട്ടിപ്പുകളും മറ്റു സാമ്പത്തിക തട്ടിപ്പുകളും വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
മൂന്നുവർഷമായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രത്യേക വിഭാഗമായി ഉണ്ടായിരുന്നില്ല. ക്രൈം ബ്രാഞ്ച് പുനഃസംഘടനയുമായി ബന്ധപ്പെട്ട് 2018 മുതലാണ് പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇല്ലാതായത്. എന്നാൽ വിവിധതരം സാമ്പത്തിക കുറ്റകൃത്യങ്ങൾ ഏറിയ സാഹചര്യത്തിൽ ലോക്‌നാഥ് ബെഹ്‌റ പോലീസ് മേധാവിയായിരിക്കെ നൽകിയ ശുപാർശ സർക്കാർ വീണ്ടും പരിഗണനയിൽ എടുക്കുകയായിരുന്നു.
ക്രൈംബ്രാഞ്ച് എഡിജിപിക്ക് കീഴിൽ പ്രത്യേക വിഭാഗമായിട്ട് വേണമെന്നായിരുന്നു ശുപാർശ. ഇ-കൊമേഴ്‌സ് മുഖേനയുള്ള തട്ടിപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ, ചിട്ടി തട്ടിപ്പ്, മറ്റ് സാമ്പത്തിക തട്ടിപ്പുകൾ എന്നിവയാകും ഈ പ്രത്യേക യൂണിറ്റ് അന്വേഷിക്കുക.
പോലീസിന്റെ രണ്ട് സോണുകളിലെയും ഐജിമാരുടെ നേതൃത്വത്തിലാകും ഉദ്യോഗസ്‌ഥർ. റെയ്‌ഞ്ചുകളിൽ ഡിഐജിമാർക്കാകും നേതൃത്വ ചുമതല. ജില്ലകളിൽ ഡിവൈഎസ്‌പിമാരും ഇൻസ്‌പെക്‌ടർമാരും ഉൾപ്പെട്ട സംഘമായിരിക്കും ഈ പ്രത്യേക യൂണിറ്റിലുണ്ടാവുക.
Most Read: ഭാരത് ബന്ദ് ആരംഭിച്ചു; പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ ഹർത്താൽ