ന്യൂഡെൽഹി: അടുത്ത വർഷം ഡിസംബറോടെ രാജ്യത്ത് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ (സാറ്റ്കോം) ആരംഭിക്കുമെന്ന് സ്റ്റാർലിങ്ക് ഇന്ത്യ. രണ്ട് ലക്ഷം ടെർമിനലുകളുള്ള സാറ്റ്കോം ആരംഭിക്കുകയാണ് ലക്ഷ്യം. സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സ്റ്റാർലിങ്ക് ഇന്ത്യ കൺട്രി ഡയറക്ടർ സഞ്ചയ് ഭാർഗവ പറഞ്ഞു.
ടെർമിനലുകൾ യാഥാർഥ്യമാകുമ്പോൾ രണ്ട് ലക്ഷത്തേക്കാൾ കുറവ് വന്നേക്കാമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. വിവിധ രാജ്യങ്ങളിൽ സ്റ്റാർലിങ്ക് ഉണ്ട്. കൂടുതൽ പ്രീ ഓർഡറുകൾ ഇന്ത്യയിൽ നിന്നാണെന്ന് സഞ്ചയ് ഭാർഗവ പറയുന്നു. ബുധനാഴ്ചയാണ് സഞ്ചയ് സ്റ്റാർലിങ്ക് ഇന്ത്യയുടെ മേധാവിയായി ചുമതലയേറ്റത്. നേരത്തെ ടെസ്ലയിലും ഇലോൺ മസ്ക് സ്ഥാപിച്ച പേയ്മെന്റ് സേവനമായ പേ പാലിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സർക്കാരിന്റെ അനുമതിക്കായുള്ള എല്ലാ അപേക്ഷകളും സമർപ്പിച്ച് കഴിഞ്ഞിട്ടുണ്ടെന്നും അധികൃതരുടെ പരിഗണനക്കായി കാത്തിരിക്കുകയാണെന്നും സഞ്ചയ് ഭാർഗവ പറഞ്ഞു. ഈ മാസം സ്പേസ് എക്സ് സന്ദർശിച്ചതിന് ശേഷം ഇന്ത്യയിലെ പദ്ധതികളെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
2020ലാണ് പബ്ളിക് ബീറ്റ പരീക്ഷണത്തിനായി സ്റ്റാർലിങ്ക് സേവനം തുറന്നുകൊടുത്തത്. ബീറ്റാ പരീക്ഷണത്തിനായി അപേക്ഷിച്ച ഇന്ത്യക്കാർക്ക് ടെർമിനലുകൾ എന്നുമുതൽ എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Also Read: ബന്ധുനിയമനം; കെടി ജലീലിന് തിരിച്ചടി, ഹരജി പിൻവലിച്ചു








































