തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗം ഇന്ന് ചേരും. വൈകിട്ട് മൂന്നരയ്‌ക്ക് ഓൺലൈനായി ചേരുന്ന യോഗത്തില്‍ എസ്എച്ച്ഒ മുതൽ ഡിജിപി വരെയുള്ളവർ പങ്കെടുക്കും.
പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോൺസൻ മാവുങ്കലുമായുള്ള ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ ബന്ധം ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രി സേനാംഗങ്ങളുടെ യോഗം വിളിച്ചത്. പോലീസ് ഉൾപ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങളും ചര്‍ച്ചയാകുമെന്നാണ് സൂചന.
മോൺസൺ മാവുങ്കലും മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയും തമ്മിലെ ബന്ധത്തിന്റെയടക്കം കൂടുതൽ വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇന്റലിജൻസ് റിപ്പോർട് ഉണ്ടായിട്ടും മോൺസണിന്റെ വീടുകൾക്ക് സംരക്ഷണം ഒരുക്കാൻ ബെഹ്റ നിർദ്ദേശിച്ചതും മുൻ ഡിഐജി സുരേന്ദ്രനും മോൺസണുമായുള്ള ബന്ധവും കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്‌മൺ ഇടപെട്ടതുമെല്ലാം വാർത്തയായിരുന്നു.
കൂടാതെ മോൺസണെതിരായ പീഡന പരാതി പോലീസുകാർ ഒതുക്കിയെന്ന ഇരയുടെ ആരോപണവും വിവാദമായിരുന്നു. പുരാവസ്‌തു തട്ടിപ്പിനൊപ്പം അടുത്തിടെ ഉയർന്ന പോലീസ് ഉൾപ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങൾ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
പൊതുജനങ്ങള്‍ സര്‍ക്കാരിനെ അളക്കുന്നത് പോലീസിന്റെ കൂടി പ്രവര്‍ത്തനം വിലയിരുത്തിയാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. അത് മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്ന ഒന്നാണ് പോലീസ് സേന. അതുകൊണ്ടുതന്നെ ജനപക്ഷത്ത് നിന്നുകൊണ്ടാകണം ഓരോരുത്തരും കൃത്യനിര്‍വഹണം നടത്തേണ്ടതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു.
Most Read: ഇരുട്ടടി തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി








































