തിരുവനന്തപരം: ഹരിത മുൻ ഭാരവാഹികളുടെ പരാതിയിൽ വനിതാ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും. വിശദമായ പരാതി എഴുതി തയ്യാറാക്കി വരാൻ വനിതാ കമ്മീഷൻ പരാതിക്കാർക്ക് നിർദ്ദേശം നൽകി. ഹരിത സംസ്ഥാന കമ്മിറ്റി മുൻ ഭാരവാഹികളായ 10 പേരാണ് പരാതിക്കാർ.
എംഎസ്എഫ് നേതാക്കളായ പികെ നവാസും കബീർ മുതുപറമ്പിലും വനിതാ പ്രവർത്തകർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്നാണ് വനിതാ കമ്മീഷന് ഹരിത നൽകിയ പരാതി. ഇത് പിൻവലിക്കണമെന്ന് ലീഗ് നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഹരിത പരാതിയുമായി മുന്നോട്ട് പോവുകയായിരുന്നു.
സമവായ ചർച്ചകളെത്തുടർന്ന് പികെ നവാസും കബീർ മുതുപറമ്പിലും സമൂഹ മാദ്ധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ സംഘടനാ തലത്തിലുളള നടപടി വേണമെന്നായിരുന്നു ഹരിത നേതാക്കളുടെ നിലപാട്.
നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയാണെന്ന് മുൻ ഭാരവാഹികൾ പറഞ്ഞു. പികെ നവാസിന്റെ വിവാദ പരാമർശം അവർ മാദ്ധ്യമങ്ങൾക്ക് മുൻപാകെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വേശ്യക്കും ന്യായീകരണമുണ്ടാകും എന്നായിരുന്നു പികെ നവാസിന്റെ പരാമർശം.
ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേജുള്ള പരാതിയാണ് പാർട്ടിക്ക് നൽകിയത്. അൻപത് ദിവസം നേതൃത്വത്തിന്റെ തീരുമാനത്തിന് കാത്തിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. തുടർന്നാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്നും മുഫീദ തസ്നി അടക്കമുള്ള നേതാക്കൾ വ്യക്തമാക്കി.
പരാതി നൽകിയതിന് പിന്നാലെ നിരന്തരം സൈബർ ആക്രമണം നേരിട്ടുവെന്നും ഇപ്പോഴും അത് തുടരുകയാണെന്നും നേതാക്കൾ പറഞ്ഞു.
ഇതിനിടെ ഹരിത വിവാദം കെട്ടടങ്ങിയെന്ന് മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചിരുന്നു. ഹരിത സംഘടന കോളേജ് കമ്മിറ്റികൾ മാത്രമായി കാമ്പസുകളിൽ ചുരുക്കാനുള്ള ആലോചനയിലാണ് ലീഗ്. ഇതിന് പകരം പോഷക സംഘടനകളായ യൂത്ത് ലീഗിലും എംഎസ്എഫിലും വനിതകൾക്ക് ഭാരവാഹിത്വം നൽകാനും ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം നിലവിലെ ഹരിത കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിതക്ക് സംസ്ഥാന-ജില്ലാ കമ്മിറ്റികളുണ്ടാകില്ല.
Most Read: സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും; 10 ജില്ലകളിൽ യെല്ലോ അലർട്