മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ കൂടുതൽ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി). ആര്യൻ ഖാൻ അടക്കമുള്ളവരുമായി ബന്ധമുള്ള വിദേശിയെ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് എൻസിബി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്.
ജാമ്യാപേക്ഷ വിധി പറയാൻ നീട്ടിയ സാഹചര്യത്തിൽ ആര്യനടക്കമുള്ള പ്രതികൾ ആർതർ റോഡ് ജയിലിൽ തന്നെ തുടരുകയാണ്. അടുത്ത ബുധനാഴ്‌ചയാകും ജാമ്യാപേക്ഷയിൽ കോടതി വിധി പറയുക. പ്രതികളുടെ ജാമ്യാപേക്ഷയെ എൻസിബി കോടതിയിൽ ശക്‌തമായി എതിർത്തു. ആര്യൻ സ്‌ഥിരമായി മയക്കു മരുന്ന് ഉപയോഗിക്കുന്ന ആളാണെന്നതിനു തെളിവുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. വിദ്യാർഥികളാണ് എന്നത് ജാമ്യത്തിനുള്ള പരിഗണന ആകരുതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു.
എന്നാൽ ആര്യൻ ഖാന് ലഹരിക്കടത്തുമായി യാതൊരു ബന്ധവും ഇല്ലെന്നും, ആര്യനെ കസ്‌റ്റഡിയിൽ എടുത്തത് കപ്പലിൽ നിന്നല്ലെന്നും ആര്യന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കൂടാതെ ആര്യൻ ലഹരി ഉപയോഗിക്കുകയോ, കൈവശം വെക്കുകയോ ചെയ്‌തിട്ടില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം കോടതിയിൽ വ്യക്‌തമാക്കി.
ഒക്‌ടോബർ രണ്ടാം തീയതിയാണ് ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ ഉൾപ്പടെ എട്ട് പേർ പിടിയിലായത്. കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഐ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ റെയ്‌ഡിൽ പിടികൂടിയിരുന്നു.
Most Read: പൂനെ അന്താരാഷ്‍ട്ര വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടും