കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ ക്രൈം ബ്രാഞ്ചിന് സമൻസ് അയച്ച് സിബിഐ. കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ടാണ് സമൻസ്. മുൻപ് ഏഴു തവണ ആവശ്യപ്പെട്ടിട്ടും രേഖകൾ ഒന്നും കൈമാറാൻ ക്രൈം ബ്രാഞ്ച് തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് സിബിഐയുടെ അസാധാരണ നടപടി. സിആർപിസി നിയമത്തിലെ 91-ാം വകുപ്പ് പ്രകാരമാണ് ക്രൈം ബ്രാഞ്ചിന് സിബിഐ സമൻസ് നൽകിയത്. ഇത് ആദ്യമായാണ് സംസ്ഥാന ഏജൻസിക്ക് ഒരു കേന്ദ്ര ഏജൻസി സമൻസ് നൽകുന്നത്.
പെരിയ കേസിൽ സിബിഐ അന്വേഷണം എതിർത്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതിയിലാണ്. അടുത്തമാസം 26നാണ് അപ്പീൽ കോടതിയുടെ പരിഗണയിൽ വരുന്നത്. അതുകൊണ്ടു തന്നെ നിലവിൽ സിബിഐ അന്വേഷണത്തിന് തടസമില്ല. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കേസിൽ ഒരു അസാധാരണ നീക്കത്തിന് സിബിഐ മുതിർന്നത്.
എന്നാൽ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വാദം. സിബിഐ അന്വേഷണം ചോദ്യം ചെയ്‌ത് കൊണ്ടുള്ള അന്തിമ ഉത്തരവ് വരാത്തത് കൊണ്ടാണ് രേഖകൾ കൈമാറാത്തത് എന്നാണ് പോലീസ് പറയുന്നത്. അതേസമയം, സമൻസിനു ശേഷവും രേഖകൾ ഹാജരാക്കിയില്ല എങ്കിൽ പിടിച്ചെടുക്കുമെന്നാണ് സിബിഐയുടെ നോട്ടീസിലെ മുന്നറിയിപ്പ്.
Also Read: മന്ത്രിസഭ യോഗം ഇന്ന്; നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും
2019 ഫെബ്രുവരി 17-നായിരുന്നു കാസർഗോഡ് കല്യോട്ട് വെച്ച് ബൈക്കിൽ സഞ്ചരിക്കുക ആയിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയത്.