ന്യൂഡെൽഹി: ദിനംപ്രതിയുള്ള ഇന്ധന വിലവർധനക്ക് എതിരെ ജനരോഷം ശക്തമായ സാഹചര്യത്തിൽ വില കുറക്കാനായി കേന്ദ്രം ധനകാര്യ മന്ത്രാലയവുമായി നിരന്തരം ചർച്ചകൾ നടത്തുന്നതായി റിപ്പോർട്. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട് ചെയ്തിരിക്കുന്നത്.
കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് നികുതി കുറക്കുന്നതിലെ ചർച്ചയാണ് നടക്കുന്നത്. എണ്ണവില കുറക്കുന്നത് സംബന്ധിച്ച് സൗദി അറേബ്യ, റഷ്യ തുടങ്ങിയ എണ്ണയുൽപാദക രാജ്യങ്ങളുമായി കേന്ദ്രം ചർച്ച നടത്തുന്നുണ്ട്. എന്നാൽ പെട്രോളിയം ഉൽപന്നങ്ങളെ ചരക്ക് സേവന നികുതി (ജിഎസ്ടി) പരിധിയിൽ കൊണ്ടുവരുന്നതിൽ അഭിപ്രായ സമന്വയമില്ലെന്ന് റിപ്പോർട്ടുകൾ പരാമർശിക്കുന്നു. അടുത്ത മൂന്നു മാസത്തിനുള്ളിൽ എണ്ണവില ബാരലിന് 70 ഡോളറിന് താഴെ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് വിവിധ രാജ്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും എൻഡിടിവി റിപ്പോർട് ചെയ്തു.
ഡെൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 105.84 രൂപയും ഡീസൽ ലിറ്ററിന് 94.57 രൂപയുമാണ്. പാചകവാതക വില സിലിണ്ടറിന് 1000 രൂപയിലേക്ക് അടുക്കുകയാണ്. അടുത്ത വർഷം യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജനരോഷം തണുപ്പിക്കാൻ കേന്ദ്രം പുതിയ നീക്കം തുടങ്ങിയതെന്നാണ് സൂചന.
Most Read: ഇടുക്കി ഡാം നാളെ തുറക്കും