അഹമ്മദാബാദ്: വൃക്കയിലെ കല്ല് നീക്കം ചെയ്യാനെത്തിയ രോഗിയുടെ വൃക്ക തന്നെ എടുത്ത് മാറ്റി ഡോക്‌ടർ. ബാലാസിനോറിലെ കെഎംജി ജനറൽ ആശുപത്രിയിലാണ് സംഭവം.
വൃക്കയിലെ കല്ല് എടുത്ത് മാറ്റാൻ വേണ്ടി വന്ന ഖേദ ജില്ലയിലെ വാങ്ക്‌റോളി ഗ്രാമത്തിൽ നിന്നുള്ള ദേവേന്ദ്രഭായ് റാവൽ എന്നയാളുടെ ഇടത് വൃക്കയാണ് ഡോക്‌ടർമാർ ശസ്‌ത്രക്രിയയിലൂടെ എടുത്ത് മാറ്റിയത്. തുടർന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങൾ കാരണം നാല് മാസത്തിന് ശേഷം രോഗി മരിക്കുകയും ചെയ്‌തു.
അസ്വസ്‌ഥതകളെ തുടർന്ന് 2011ലാണ് ദേവേന്ദ്രഭായ് ആശുപത്രിയിൽ എത്തുന്നത്. പരിശോധനയിൽ വൃക്കയിൽ കല്ല് കണ്ടെത്തുകയായിരുന്നു. സെപ്‌റ്റംബർ മൂന്നിനാണ് ഇദ്ദേഹത്തെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയത്. ഇതിന് ശേഷം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതിനാൽ നടത്തിയ പരിശോധനയിലാണ് കല്ലിന് പകരം വൃക്കയാണ് എടുത്ത് മാറ്റിയതെന്ന് തിരിച്ചറിഞ്ഞത്. 2012 ജനുവരി 8നായിരുന്നു ദേവേന്ദ്രഭായിയുടെ മരണം.
തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ ആശുപത്രി അധികൃതർക്ക് ഗുജറാത്ത് ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ പിഴശിക്ഷ വിധിച്ചു. വിധി അനുസരിച്ച് 2012 മുതൽ 7.5 ശതമാനം പലിശയോട് കൂടിയുള്ള തുകയാണ് ആശുപത്രി മരിച്ചയാളുടെ കുടുംബത്തിന് നൽകേണ്ടത്. 11.23 ലക്ഷം രൂപയാണ് ആശുപത്രിക്ക് മേൽ ചുമത്തിയിരിക്കുന്ന പിഴ.
Also Read: യുപിയിൽ പൗരൻമാർ സുരക്ഷിതരല്ല; പ്രിയങ്കാ ഗാന്ധി