ലഖ്നൗ: പോലീസ് കസ്റ്റഡിയിൽ മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കുന്നതിൽ നിന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശ് പോലീസ് തടഞ്ഞു. ആഗ്രയിലേക്ക് പോകുന്നതിനിടെയാണ് പ്രിയങ്കയെ തടഞ്ഞത്. “എനിക്ക് ആഗ്രയിലേക്ക് പോകാൻ കഴിയില്ലെന്ന് അവർ പറയുന്നു. ഞാൻ എവിടെ പോയാലും അവർ എന്നെ തടയും. ഞാൻ റെസ്റ്റോറന്റുകളിൽ ഇരിക്കേണ്ടതുണ്ടോ? അവർക്ക് അത് രാഷ്ട്രീയമായി സൗകര്യപ്രദമാണല്ലോ? എനിക്ക് അവരെ കാണണം,” പ്രിയങ്ക ഗാന്ധിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട് ചെയ്തു.
എന്നാൽ, യുവാവിന്റെ മരണത്തെ തുടർന്ന് ഒരു രാഷ്ട്രീയ നേതാവിനെയും പ്രദേശം സന്ദർശിക്കാൻ അനുവദിക്കരുതെന്ന് ആഗ്ര ജില്ലാ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടതിനാലാണ് പ്രിയങ്ക ഗാന്ധിയെ തടഞ്ഞതെന്ന് പോലീസ് പറഞ്ഞു. “ഒരാൾ മരിച്ചു, അത് എങ്ങനെ ക്രമസമാധാന പ്രശ്നമാകും? അത് ജില്ലാ മജിസ്ട്രേറ്റിനെ വിളിച്ച് ചോദിക്കൂ. എന്നെ പുറത്തിറങ്ങാൻ സമ്മതിക്കാത്തത് കഷ്ടമാണ്. ഞാൻ എപ്പോഴും ലഖ്നൗവിലെ ഒരു ഗസ്റ്റ് ഹൗസിൽ ഒതുങ്ങി കഴിയണോ?,” പ്രിയങ്ക ഗാന്ധി പോലീസുകാരോട് പറഞ്ഞു.
സംഭവത്തെ കുറിച്ച് പ്രതികരിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നിയമം പരമോന്നതമാണ്. നിയമത്തെ കളിക്കാൻ ആരെയും അനുവദിക്കില്ലെന്നും പറഞ്ഞു.
ജഗദീഷ് പുര പോലീസ് സ്റ്റേഷനിൽ നിന്ന് 25 ലക്ഷം രൂപ മോഷ്ടിച്ച കേസില് കുറ്റാരോപിതനായിരുന്നു സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയായ അരുൺ വാൽമീകി എന്ന യുവാവ്. ചൊവ്വാഴ്ച രാത്രി തൊണ്ടിമുതൽ വീണ്ടെടുക്കാൻ അരുണിന്റെ വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടെ പ്രതിക്ക് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ടതായി സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ആഗ്ര മുനിരാജ് ജി പറഞ്ഞു. “അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ എത്തിയപ്പോഴാണ് ഡോക്ടർ മരിച്ചതായി പ്രഖ്യാപിച്ചത്,”- അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രിയങ്ക ഗാന്ധിയുടെ വർധിച്ചു വരുന്ന ജനപ്രീതി യോഗി സർക്കാർ ഭയക്കുന്നുവെന്ന് കോൺഗ്രസ് പറഞ്ഞു. “പ്രിയങ്ക ഗാന്ധി യുപിയിൽ എവിടെ പോയാലും സർക്കാർ 144 പ്രഖ്യാപിക്കുന്നു. ശുചീകരണ തൊഴിലാളികളുടെ കുടുംബാംഗങ്ങളോട് സഹതാപം തോന്നുന്നത് കുറ്റകരമാണോ?” കോൺഗ്രസ് പറഞ്ഞു.
Most Read: ലഹരിപ്പാർട്ടി; ആര്യൻ ഖാന് ജാമ്യമില്ല