മുംബൈ: ആഡംബര കപ്പലിലെ ലഹരിക്കേസിൽ അറസ്‌റ്റിലായ ആര്യൻ ഖാന് ജാമ്യമില്ല. ഇതോടെ മുംബൈ ആർതർറോഡ് ജയിലിൽ ആര്യന് ഇനിയും തുടരേണ്ടിവരും. ആര്യന് ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
ഒക്‌ടോബർ 14ന് ആര്യന്റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായിരുന്നു എങ്കിലും വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു.
ഒക്‌ടോബർ രണ്ടിനാണ് ആഡംബര കപ്പലിൽ നിന്ന് ആര്യൻ ഉൾപ്പടെയുള്ളവരെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻസിബി) കസ്‌റ്റഡിയിലെടുത്തത്. ഒക്‌ടോബർ മൂന്നിന് ആര്യൻ ഉൾപ്പടെയുള്ള പ്രതികളെ മുംബൈ കോടതി എൻസിബി കസ്‌റ്റഡിയിൽ വിട്ടു. ആദ്യം ഒക്‌ടോബർ നാല് വരേയും പിന്നീട് ഏഴാം തീയതിവരേയും ആര്യന്റെ കസ്‌റ്റഡി നീട്ടി.
അതേസമയം ജാമ്യം നിഷേധിച്ച കോടതി വിധിക്കെതിരെ മുംബൈ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആര്യൻ ഖാന്റെ അഭിഭാഷകൻ പറഞ്ഞു. ആര്യന് ലഹരിക്കടത്തുമായി യാതൊരു ബന്ധവും ഇല്ലെന്നും, ആര്യനെ കസ്‌റ്റഡിയിൽ എടുത്തത് കപ്പലിൽ നിന്നല്ലെന്നും ആര്യന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. ആര്യൻ ലഹരി ഉപയോഗിക്കുകയോ, കൈവശം വെക്കുകയോ ചെയ്‌തിട്ടില്ലാത്ത സാഹചര്യം കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണം എന്നായിരുന്നു അഭിഭാഷകന്റെ വാദം.
എന്നാൽ ആര്യൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് എൻസിബി സംഘം കോടതിയെ അറിയിച്ചു. ആര്യന് ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്നും എൻസിബി വ്യക്‌തമാക്കി.
Most Read: ജമ്മു കശ്‍മീരില്‍ എന്‍ഐഎയുടെ വ്യാപക റെയ്‌ഡ്