അഹമ്മദാബാദ്: ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ തീപ്പിടുത്തം. എട്ട് രോഗികള്‍ മരിച്ചു. അഹമ്മദാബാദിലെ നവരംഗപുര ശ്രേയ് ആശുപത്രിയിലാണ് ഇന്ന് പുലർച്ചെ മൂന്നു മണിയോടെ അപകടം ഉണ്ടായത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചതെന്ന് അഹമ്മദാബാദ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് അപകടത്തില്‍ മരിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനു പരിക്കേറ്റിട്ടുണ്ട്.
അപകടത്തിന് ശേഷം 40ഓളം വരുന്ന മറ്റു കോവിഡ് രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. തീപ്പിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അനുശോചനമറിയിച്ചു. തീപ്പിടുത്തത്തില്‍ പൊള്ളലേറ്റവര്‍ക്ക് എത്രയും വേഗം സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. അപകടത്തെ കുറിച്ച് മുഖ്യമന്ത്രി വിജയ് രൂപാനിയുമായും മേയര്‍ ബിജാല്‍ പട്ടേലുമായി സംസാരിച്ചതായും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.