തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ കേരളത്തിലും അതീവ ജാഗ്രത. തിങ്കളാഴ്ച വിദഗ്ധ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. വാക്സിനേഷൻ വേഗത്തിലാക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം.
ഒമൈക്രോണിനെതിരെ മുന്നൊരുക്കങ്ങൾ ശക്തമാക്കുകയാണ് സർക്കാർ. വിദേശത്ത് നിന്നെത്തുന്നവർക്ക് ഏഴ് ദിവസം കർശന ക്വാറന്റെയ്ൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർ കോവിഡ് പോസിറ്റീവായാൽ ജനിതക ശ്രേണീകരണത്തിനു സാമ്പിൾ അയയ്ക്കണമെന്ന കേന്ദ്ര നിർദ്ദേശവും സംസ്ഥാനത്തിന് ലഭിച്ചു. വിദേശത്ത് നിന്ന് പുറപ്പെടും മുൻപും സംസ്ഥാനത്ത് എത്തിക്കഴിഞ്ഞും ആർടിപിസിആർ പരിശോധന നിർബന്ധമാണ്.
കേരളത്തിൽ കോവിഡ് വാക്സിനേഷന് അർഹതയുള്ള ജനസംഖ്യയുടെ 96 ശതമാനം പേർ ആദ്യഡോസും 63 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, രണ്ടാം ഡോസ് എടുക്കാത്ത 14 ലക്ഷം പേർ ഉണ്ടെന്നത് ആശങ്കയാണ്. മൂന്ന് മാസത്തോളമായി രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് രോഗികളും മരണവും സംസ്ഥാനത്താണ്.
അതേസമയം, ഡിസംബർ 15 മുതൽ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകി. വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവരിൽ 5 വയസിന് മുകളിലുള്ള എല്ലാ യാത്രക്കാരും 72 മണിക്കൂർ മുൻപ് ആർടിപിസിആർ പരിശോധന നടത്തണമെന്നും എയർ സുവിധ പോർട്ടലിൽ സത്യവാങ്മൂലം നൽകണമെന്നും കേന്ദ്ര നിർദ്ദേശമുണ്ട്.
ഇവർ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വീണ്ടും ആർടിപിസിആർ പരിശോധന നടത്തണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ക്വാറന്റെയ്ൻ തീരുമ്പോഴും ആർടിപിസിആർ പരിശോധന നടത്തണം. പുതിയ വകഭേദം കേരളത്തിൽ ഇതുവരെ റിപ്പോർട് ചെയ്തിട്ടില്ലെങ്കിലും വിദേശത്തുനിന്ന് കൂടുതൽ പേർ എത്തുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: സ്ത്രീകൾ കരുത്തോടെ പോരാടണം; ആത്മഹത്യ ദൗർഭാഗ്യകരമെന്ന് ഗവർണർ