ന്യൂഡെൽഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ 12 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്പെന്ഷന്. കഴിഞ്ഞ സമ്മേളനത്തില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ ഇടത് എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം എന്നിവര്‍ അടക്കമുള്ളവര്‍ക്ക് എതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ അച്ചടക്കമില്ലാതെ പെരുമാറിയതിനാണ് നടപടി.
സഭയുടെ അന്തസ് ഇല്ലാതാക്കുന്ന രീതിയില്‍ പെരുമാറി എന്നാണ് സസ്പെന്ഷന് ഉത്തരവില്‍ പറയുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് നടപടി നിലവിലുണ്ടാവുക. കോണ്‍ഗ്രസ് എംപിമാരായ ഫൂലോ ദേവി നേതാം, ഛായ വര്‍മ, റിപുണ്‍ ബോറ, രാജമണി പട്ടേല്‍, സയ്യിദ് നസീര്‍ ഹുസൈന്, അഖിലേഷ് പ്രസാദ് സിംഗ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡോല സെന്‍, ശാന്ത ഛേത്രി, ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി എന്നിവരാണ് സസ്പെന്ഷന് നേരിട്ട മറ്റ് എംപിമാര്‍.
അതേസമയം, നടപടിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ബിനോയ് വിശ്വം സസ്പെന്ഷന് നടപടിയോട് പ്രതികരിച്ചു. നടപടി ജനാധിപത്യത്തെ ശ്വാസം മുട്ടിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ ഇന്‍ഷുറന്‍സ് സ്വകാര്യവൽക്കരണ ബില്‍ അവതരിപ്പിച്ച ദിവസമായിരുന്നു നടപടിക്ക് കാരണമായ സംഭവം നടന്നത്. മാര്‍ഷല്‍മാര്‍ക്ക് നേരെ പ്രതിപക്ഷ എംപിമാര്‍ ആക്രമണം നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്ന് അന്ന് തന്നെ എംപിമാർ വ്യക്തമാക്കിയിരുന്നു.
Read Also: ഒമൈക്രോൺ: ഡോക്ടറുടെ പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം, ജാഗ്രത