ചണ്ടീഗഡ്: കോൺഗ്രസ് വിട്ട് ഒരു മാസത്തിന് ശേഷം പുതിയ പാർട്ടി ഓഫീസ് തുറന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. വരാനിരിക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് മൽസരിക്കുമെന്നും, സഖ്യം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സീറ്റ് വിഭജനത്തെ കുറിച്ചുളള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അമരീന്ദർ പ്രതികരിച്ചില്ല.
തന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസും, സുഖ്ദേവ് ദിൻഡ്സയുടെ പാർട്ടിയും, ബിജെപിയും തമ്മിൽ കൃത്യമായ സീറ്റ് വിഭജനം ഉണ്ടാകും. എന്നാൽ എത്രയെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും എല്ലാ സഖ്യകക്ഷികളും ഒറ്റക്കെട്ടായി മുഖ്യമന്ത്രി സ്ഥാനാർഥിയെ തിരഞ്ഞെടുക്കുമെന്നും അമരീന്ദർ വ്യക്തമാക്കി.
പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റെ ആവശ്യപ്രകാരം അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതോടെയാണ് അദ്ദേഹം പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിച്ചത്. മൂന്ന് തവണ മുഖ്യമന്ത്രിയായ അമരീന്ദർ സിംഗ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി ഉടൻ ചർച്ച നടത്തുമെന്നാണ് റിപ്പോർട്.
Read also: യുപി ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് ഹിന്ദുമതം സ്വീകരിച്ചു