ലഖ്‌നൗ: ഹിന്ദുമതം സ്വീകരിച്ച് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വി. ദസ്‌ന ദേവി ക്ഷേത്രത്തില്‍ വെച്ച് തിങ്കളാഴ്‌ച രാവിലെ ഹര്‍ബീര്‍ നാരായണ്‍ സിംഗ് ത്യാഗി എന്ന പുതിയ പേരും സ്വീകരിച്ചു. എന്നാൽ, ഷിയ വിഭാഗത്തെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്‌ലിം സമൂഹവും ഇസ്‌ലാമായി അംഗീകരിക്കുന്നില്ല. ഇന്ത്യയിൽ ഇവരുടെ അംഗസംഖ്യ 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലാണെന്നാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്.
‘ഇസ്‍ലാം മതം ഉപേക്ഷിക്കുകയാണ്. ഇസ്‍ലാമില്‍ നിന്ന് എന്നെ നേരത്തെ നീക്കം ചെയ്യപ്പെട്ടിരുന്നു. എന്റെ തലയ്‌ക്കുള്ള വില എല്ലാ വെള്ളിയാഴ്‌ചയും ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്. ഇന്ന് ഞാന്‍ സനാതന ധര്‍മം സ്വീകരിച്ചു‘; റിസ്‌വി മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ഹിന്ദു സനാതന ധർമം സ്വീകരിച്ചുകൊണ്ടുള്ള വസീം റിസ്‍വിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. ഇപ്പോൾ അദ്ദേഹം. നമ്മുടെ ഭാഗമാണ്. ഇനിയാരും അദ്ദേഹത്തിനെതിരെ ഫത്‍വ പുറപ്പെടുവിക്കില്ല. കേന്ദ്ര സംസ്‌ഥാന സർക്കാരുകള്‍ അദ്ദേഹത്തിന് വേണ്ടവിധത്തിലുള്ള സുരക്ഷ നൽകും‘; ആൾ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയാധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്, റിസ്‌വിയുടെ മാറ്റത്തിൽ പ്രതികരിച്ചത് ഇങ്ങിനെയാണ്.
ബാബരി മസ്‌ജിദ് ധ്വംസനത്തിന്റെ വാർഷിക ദിനത്തിൽ യുപിയിലെ ദാശ്‌ന ക്ഷേത്രത്തിലായിരുന്നു മതംമാറ്റ ചടങ്ങു നടന്നത്. അയോധ്യ വിവാദം സജീവ ചര്‍ച്ചയായിരുന്ന വേളയില്‍ യുപിയിലെ ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നു ഇദ്ദേഹം. അയോധ്യയില്‍ ബാബരി മസ്‌ജിദ് നിലനിന്ന സ്‌ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനെ സ്വാഗതം ചെയ്‌തിരുന്നു റിസ്‌വി.
ഭീകരവാദവും ജിഹാദും പ്രോൽസാഹിപ്പിക്കുന്ന ആക്ഷേപാര്‍ഹമായ വാക്യങ്ങള്‍ ഖുര്‍ആനില്‍ ചേര്‍ത്തിട്ടുണ്ടെന്നും അതിനാൽ ഖുറാനില്‍ നിന്ന് 26 വാക്യങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് വസീം റിസ്‌വി നേരത്തെ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാൽ റിസ്‌വിയുടെ ആരോപണങ്ങളെ നിരസിച്ച് കോടതി ഹരജി തള്ളുകയായിരുന്നു.
മരിച്ചാല്‍ സ്വന്തം മൃതദേഹം ഖബറടക്കരുതെന്നും ഹിന്ദു ആചാരപ്രകാരം സംസ്‌കരിക്കണമെന്നും ഒരു വിഡിയോയിലൂടെ വസീം റിസ്‌വി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നിരവധി തീവ്ര ഇസ്‌ലാമിക സംഘടനകള്‍ തന്നെ കൊലപ്പെടുത്താൻ ലക്ഷ്യമിടുന്നു എന്നും തന്റെ ജീവനെ കുറിച്ച് തനിക്ക് ഭയമുണ്ടെന്നും ചൂണ്ടിക്കാട്ടി റിസ്‌വി രംഗത്ത് വന്നിരുന്നു.
ഭീഷണിപ്പെടുത്തി നിരവധി തവണ ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന യുവതിയുടെ പരാതിയില്‍, ലഖ്‌നൗ കോടതി റിസ്‌വിക്കെതിരേ നേരെത്തെ എഫ്‌ഐആര്‍ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്താന്‍ പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എകെ ശ്രീവാസ്‌തവയാണ് ഇരയുടെ ഹരജിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്നു ദിവസത്തിനകം എഫ്‌ഐആറിന്റെ പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിക്കാന്‍ സാദത്ഗഞ്ച് പോലിസിന് നിര്‍ദേശവും നൽകിയിരുന്നു. ഇതുസംബന്ധിച്ചു പിന്നീട് റിപ്പോർടുകളൊന്നും ലഭ്യമായിട്ടില്ല.
Read also: നാഗാലാന്‍ഡ് സംഘർഷം: സൈന്യം ലക്ഷ്യമിട്ടത് തീവ്രവാദികളെ; അമിത് ഷാ