തിരുവനന്തപുരം: വഖഫ് ബോർഡിലെ പിഎസ്‌സി നിയമന വിഷയത്തിൽ ലീഗ് നടത്തുന്ന സമരം ആത്‌മാർത്ഥത ഇല്ലാത്തതാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ലീഗ് അണികളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ വഖഫ് ബോർഡിലെ പിഎസ്‌സി നിയമന ബില്ലിനെ ലീഗ് എതിർത്തില്ലെന്നും ശബ്‌ദ വോട്ടെടുപ്പോടെ ഇതിനെ ലീഗ് അംഗീകരിച്ചു, വോട്ടിംഗ് വേണമെന്ന് പോലും ലീഗ് ആവശ്യപ്പെട്ടില്ലെന്നും സഭയിൽ ഒരു പ്രതിഷേധത്തിന് പോലും അവർ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
ജമാ അത്തെ ഇസ്‌ലാമിയുടെ നിലപാടാണ് ഇപ്പോൾ ലീഗിനെ നയിക്കുന്നത് എന്ന ആരോപണവും അദ്ദേഹം നടത്തി. മതമാണ് തങ്ങളെ നയിക്കുന്നത് എന്ന് ലീഗ് പ്രഖ്യാപിക്കുകയാണ്. രാഷ്‌ട്രീയ മുതലെടുപ്പാണ് ലീഗിന്റെ ലക്ഷ്യം, അധികാരം ഇല്ലാത്തതാണ് ലീഗിന്റെ പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇന്നലെ മുസ്‌ലിം ലീഗ് നേതാവ് അബ്‌ദു റഹ്‌മാൻ കല്ലായി നടത്തിയ പ്രസംഗം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. നാടിനെ സാമുദായിക കലാപത്തിലേക്ക് കൊണ്ടുപോകാനാണ് ലീഗ് ശ്രമിക്കുന്നത്. സമസ്‌തയെ പാഠം പഠിപ്പിക്കാനാണ് ഇന്നലെ കോഴിക്കോട് ലീഗ് റാലി സംഘടിപ്പിച്ചത്.
ലീഗിനെ തിരുത്താൻ കോൺഗ്രസ് എന്ത് കൊണ്ട് തയ്യാറാവുന്നില്ല, സുധീരനോ മുല്ലപ്പള്ളിയോ ആയിരുന്നു കെപിസിസി പ്രസിഡണ്ട് എങ്കിൽ ഇതിനെ പരസ്യമായി തള്ളി പറഞ്ഞേനെ എന്നും അദ്ദേഹം പറഞ്ഞു. ലീഗ് വളരുന്ന രാഷ്‌ട്രീയ പ്രസ്‌ഥാനം അല്ല, തകരുന്ന രാഷ്‌ട്രീയ പ്രസ്‌ഥാനം ആണെന്നും അദ്ദേഹം പരിഹസിച്ചു. ലീഗുമായി രാഷ്‌ട്രീയ ബന്ധം ഉണ്ടാക്കാൻ സിപിഎം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: കുഞ്ഞിനെ കയ്യിലെടുത്ത് നിൽക്കുന്ന യുവാവിന് ക്രൂരമർദ്ദനം; പോലീസുകാരന് എതിരെ നടപടി








































