കാബൂള്‍: അഫ്ഗാന് വിടാനുള്ള തീരുമാനം സമയോചിതമെന്ന് അഫ്ഗാനിസ്ഥാന് മുന്‍പ്രസിഡണ്ട് അഷ്റഫ് ഗനി. വ്യാഴാഴ്ച ബിബിസിക്ക് നല്കിയ അഭിമുഖത്തിലാണ് ഗനിയുടെ പ്രതികരണം. താലിബാന് അധികാരം പിടിച്ചടക്കിയതിന് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റിലാണ് ഗനി രാജ്യം വിട്ടത്.
‘താന്‍ യഥാർഥത്തിൽ രാജ്യം വിടാന്‍ ഉദ്ദേശിച്ചിരുന്നില്ല, എന്നാല്‍ അങ്ങനെ ചെയ്തത് കൊണ്ടാണ് കാബൂൾ നഗരം നാശത്തില്‍ നിന്നും രക്ഷപ്പെട്ടത്’- ഗനി പറഞ്ഞു.
‘താലിബാന്റെ രണ്ട് ഗ്രൂപ്പുകള്‍ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നും അഫ്ഗാന് നേരെ അടുക്കുകയായിരുന്നു. അഞ്ച് ദശലക്ഷം ജനങ്ങള്‍ വസിക്കുന്ന നഗരത്തെ ഇരുവിഭാഗങ്ങളും ചേർന്ന് നശിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. കാബൂളില്‍ നിന്നും മറ്റേതെങ്കിലും നഗരത്തിലേക്ക് മാറാമെന്നാണ് വിചാരിച്ചത്. എന്നാല്‍ മറ്റ് നഗരങ്ങളും താലിബാന് പിടിച്ചെടുത്തു എന്നറിഞ്ഞതോടെ അഫ്ഗാന് വിട്ടുപോവുക എന്നല്ലാതെ മറ്റ് വഴികളില്ലായിരുന്നു.
ഇനിയും കാബൂളില്‍ തുടര്‍ന്നാല്‍ തലസ്ഥാനത്തെ ദശലക്ഷകണക്കിന് ജനങ്ങളുടെ മരണത്തിലേക്ക് വഴിവെക്കുമെന്ന് സുരക്ഷാ ഉദ്യേഗസ്ഥന് മുന്നറിയിപ്പ് നല്കി. രണ്ട് മിനിറ്റില്‍ കൂടുതല്‍ പോലും എനിക്ക് ലഭിച്ചില്ല. യാത്രക്കായുള്ള ഒരുക്കങ്ങള്‍ നടത്തുക എന്നതായിരുന്നു എനിക്ക് കിട്ടിയ നിര്‍ദ്ദേശം. എവിടെ പോവണമെന്ന് അറിയില്ലായിരുന്നു. എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്’ ഗനി പറഞ്ഞു.
താലിബാൻ അധികാരം പിടിച്ചടക്കി എന്ന നിര്‍ഭാഗ്യകരമായ സംഭവം തന്റെ ഭരണകാലത്താണ് ഉണ്ടായതെന്ന് സമ്മതിച്ച ഗനി താലിബാനുമായുള്ള ചര്‍ച്ചകള്‍ക്ക് തന്റെ സര്‍ക്കാരിനെ ഉള്‍പ്പെടുത്താത്തതില്‍ യുഎസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. യുഎസ് സൈന്യത്തെ അഫ്ഗാനില്‍ നിന്നും പിന്‍വലിക്കാനുള്ള പ്രക്രിയക്ക് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തുടക്കമിടുകയും പിന്നീട് വന്ന ബൈഡന് സര്‍ക്കാര്‍ ഈ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഇതാണ് താലിബാനെ അധികാരത്തിലേക്ക് എത്തിച്ചത്.
Read also: ‘കിമ്മിന് വേണ്ടി സ്വന്തം ജീവൻ നൽകുക’; സൈന്യത്തോട് ഉത്തര കൊറിയ