സിയോൾ: രാജ്യത്തെ 12 ലക്ഷത്തോളം വരുന്ന സൈനികരോട് ഭരണാധികാരിയായ കിം ജോങ് ഉന്നിന് പിന്നിലായി അണിനിരക്കാനും അദ്ദേഹത്തോട് ഏറ്റവും കൂടുതൽ വിശ്വസ്‌തത കാണിക്കാനും നിർദ്ദേശിച്ച് ഉത്തര കൊറിയ. സ്വന്തം ജീവൻ പോലും നൽകിക്കൊണ്ട് അർപ്പണ ബോധത്തോടെ കിമ്മിനെ സംരക്ഷിക്കണമെന്നും സ്വയം ഒരു ബുള്ളറ്റ് പ്രൂഫ് മതിലായി മാറണമെന്നും ഉത്തര കൊറിയൻ പത്രത്തിലൂടെ അധികൃതർ നിർദ്ദേശിച്ചു.
സൈന്യത്തിന്റെ പരമോന്നത കമാൻഡറായ കിമ്മിന്റെ സ്‌ഥാനാരോഹണത്തിന്റെ പത്താം വാർഷികം രാജ്യം ആഘോഷിക്കുന്ന വേളയിലാണ് പുതിയ ആഹ്വാനവുമായി അധികൃതർ എത്തുന്നത്. രാജ്യത്തിന്റെയും ജനങ്ങളുടെയും വിശ്വസനീയമായ സംരക്ഷകരായി വർത്തിക്കുന്ന കൂടുതൽ നവീകരിച്ച, ശക്‌തമായ സൈന്യത്തെ കെട്ടിപ്പടുക്കാനും അധികൃതർ ആഹ്വാനം ചെയ്‌തു. ശക്‌തമായ സോഷ്യലിസ്‌റ്റ് രാജ്യം സ്‌ഥാപിക്കുന്നതിന് ഉത്തര കൊറിയയുടെ എല്ലാ സൈനികരും ജനങ്ങളും കിമ്മിന്റെ നേതൃത്വം ഉയർത്തിപ്പിടിക്കണമെന്നും അധികൃതർ ആവശ്യപ്പെടുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ കിമ്മിന് പിന്നിൽ അണിനിരക്കണമെന്ന് പട്ടാളക്കാരോട് ആവശ്യപ്പെട്ട് ഇതിന് മുൻപും സമാനമായ പ്രസ്‌താവനകൾ ഉത്തര കൊറിയ പുറത്തുവിട്ടിരുന്നു. കോവിഡ് മഹാമാരി, യുഎൻ പ്രതിരോധം എന്നിവ കാരണം തന്റെ പത്ത് വർഷത്തെ ഭരണത്തിലെ ഏറ്റവും കഠിനമായ സാഹചര്യത്തിലൂടെയാണ് കിം കടന്നുപോകുന്നതെന്നും അതിന്റെ ഫലമായാണ് ഇത്തരം ആഹ്വാനങ്ങൾ പത്രത്തിലൂടെയും മറ്റും പുറത്തുവിടുന്നതെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
Also Read: വാക്കിലെ പ്രകൃതി സ്‌നേഹം പ്രവർത്തിയിലും; എവറസ്‍റ്റിന്റെ കൂട്ടുകാരി മാരിയോണ്‍