കാബൂൾ: തെഹ്‌രിക് ഇ താലിബാൻ പാകിസ്‌ഥാന്റെ (ടിടിപി) മൂന്ന് മുൻനിര കമാൻഡർമാർ തെക്കുകിഴക്കൻ അഫ്‌ഗാനിസ്‌ഥാനിൽ ഉണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. അബ്‌ദുൽ വാലി എന്ന ഒമർ ഖാലിദ് ഖൊറാസാനി, ഹാഫിസ് ദൗലത്, മുഫ്‌തി ഹസൻ എന്നിവർ ഞായറാഴ്‌ച രാത്രിയുണ്ടായ അഫ്‌ഗാൻ പ്രവിശ്യയായ പക്‌ടികയിലെ ബിർമൽ ജില്ലയിൽ ഉണ്ടായ സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവറും മരിച്ചവരിൽ ഉൾപ്പെടുന്നു. യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‍മെന്റിന്റെ കൊടുംകുറ്റവാളി പട്ടികയിൽ ഉൾപ്പെട്ട ഖൊറസാനിയുടെ വിവരങ്ങൾ നൽകുന്നവർക്ക് മൂന്ന് ദശലക്ഷം ഡോളറാണ് യുഎസ് വാഗ്‌ദാനം ചെയ്‌തിരുന്നത്.
ഖൊറസാനിയുടെ മരണവാർത്ത സ്‌ഥിരീകരിച്ചതിന് പിന്നാലെ അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂൾ കനത്ത ജാഗ്രതയിലാണ്. ചിലയിടങ്ങളിൽ മൊബൈൽ ശൃംഖല തടസപ്പെട്ടു. ഇന്റർനെറ്റ് അനുബന്ധ സേവനങ്ങൾ തടസപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഷിയാ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടന്നതായും ചില റിപ്പോർട്ടുകളിൽ പറയുന്നു. റസാനിയും സംഘവും സഞ്ചരിച്ച കാർ റോഡരികിലെ കുഴിബോംബിൽ തട്ടിയുണ്ടായ സ്‌ഫോടനത്തിൽ പൂർണമായും തകർന്നതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തു. അഫ്‌ഗാനിലെ കുനാർ, നൻഗർഹാർ പ്രവിശ്യകൾ കേന്ദ്രീകരിച്ചാണ് ഖൊറസാനിയും സംഘവും പ്രവർത്തിച്ചുവന്നത്.
Most Read: 12000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കാൻ നീക്കം; റിപ്പോർട്