മലപ്പുറം: വഖഫ് നിയമന വിഷയത്തിൽ മുസ്ലിം ലീഗ് തുടർ സമരത്തിന് ഒരുങ്ങുന്നു. ഈ മാസം 27ന് കളക്റ്ററേറ്റിലേക്ക് മാർച്ച് നടത്തും. നിയമസഭ ചേരുമ്പോൾ മാർച്ചും പഞ്ചായത്തുകളിൽ രാപ്പകൽ സമരവും നടത്തും. ഇന്ന് മലപ്പുറത്ത് ചേർന്ന നേതൃയോഗത്തിലാണ് സമര പരിപാടികൾ ആസൂത്രണം ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയൻ സമസ്ത നേതാക്കളെ ചർച്ചക്ക് വിളിപ്പിച്ചത് കബളിപ്പിക്കാനെന്നും ചർച്ച തന്നെ വലിയ പ്രഹസനമാണെന്നും ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം ആരോപിച്ചു. ജീവനക്കാരുടെ നിയമനം പിഎസ്സിക്ക് വിട്ട വിഷയത്തിൽ കോഴിക്കോട് നടത്തിയ റാലി വൻ വിജയമായിരുന്നുവെന്നാണ് നേതൃത്വം വിലയിരുത്തിയിട്ടുള്ളത്. ശക്തമായ തുടർസമരങ്ങൾ സർക്കാരിനെതിരെ വേണമെന്ന നിലപാടിലാണ് നേതൃത്വം.
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി പഠിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടും യോഗം വിലയിരുത്തി. മുഖ്യമന്ത്രി വാക്കാൽ നൽകിയ ഉറപ്പിനപ്പുറം സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതും രണ്ടാം ഘട്ട സമരത്തിന്റെ ആവശ്യകതയായി ലീഗ് വിലയിരുത്തുന്നു. നിയമസഭ പാസാക്കിയ നിയമം സഭയിൽ തന്നെ പിൻവലിക്കണമെന്നാണ് ലീഗിന്റെ ആവശ്യം. സമസ്ത അടക്കം എല്ലാ മുസ്ലിം സംഘടനകൾക്കും സ്വീകാര്യമായ രീതിയിലുള്ള രണ്ടാം ഘട്ട സമരമാണ് ലീഗ് നേതൃത്വത്തിന്റെ ലക്ഷ്യം.
Most Read: തീപിടുത്തം; നിയമലംഘനം കണ്ടെത്തിയാൽ ആക്രിക്കടയ്ക്ക് എതിരെ നടപടി