തിരുവനന്തപുരം: കിള്ളിപ്പാലത്ത് ആക്രിക്കടയിലുണ്ടായ തീപിടുത്തത്തിൽ നിയമലംഘനം കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി മേയർ. ആക്രിക്കടകൾ മാനദണ്ഡങ്ങൾ പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുമെന്നും ഡെപ്യൂട്ടി മേയർ അറിയിച്ചു.
അതേസമയം, തീപിടുത്തം നിയന്ത്രണ വിധേയമായെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഉച്ചക്ക് 12 മണിയോടെയാണ് കിള്ളിപ്പാലത്തെ ആക്രിക്കടയിൽ തീപിടുത്തം ഉണ്ടായത്. ആറ് ഫയർഫോഴ്‌സ് യൂണിറ്റുകൾ ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കടക്ക് സമീപമുള്ള പിആർഎസ് ആശുപത്രിക്ക് സുരക്ഷാ പ്രശ്‌നമൊന്നും നേരിട്ടിട്ടില്ല. സ്‌ഥലത്ത് നിന്ന് ജനങ്ങളെ മാറ്റിയിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കളക്‌ടർ അറിയിച്ചു. ഗോഡൗണിൽ എണ്ണയുടെ അംശം ഉണ്ടായിരുന്നതാവും തീ പടരാൻ കാരണമെന്ന സംശയവും കളക്‌ടർ പ്രകടിപ്പിച്ചു.
അപകടത്തെ തുടർന്ന് തിരുവന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള പാന്തർ ഫയർ ഫോഴ്‌സടക്കം എത്തിയാണ് ശക്‌തമായി വെള്ളം ചീറ്റിയത്. ഇതടക്കം 12 യൂണിറ്റ് ഫയർഫോഴ്‌സ് ആണ് സ്‌ഥലത്ത് ഉണ്ടായിരുന്നത്. ആക്രിക്കടക്ക് സമീപത്തെ വീടുകളിലേക്ക് തീപടരുന്നത് തടയാൻ ഫയർ ഫോഴ്‌സിന് കഴിഞ്ഞു. ഇതിനിടെ തീപിടുത്തമുണ്ടായ ആക്രിക്കടക്കെതിരെ നിരവധി തവണ പരാതിപ്പെട്ടെന്നും നഗരസഭ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും റസിഡൻസ് അസോസിയേഷൻ കുറ്റപ്പെടുത്തി.
Also Read: ട്രെയിനിലെ പോലീസ് മർദ്ദനം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു