കണ്ണൂർ: മാവേലി എക്‌സ്‌പ്രസ് ട്രെയിനിൽ യാത്രക്കാരനെ പോലീസ് ഉദ്യോഗസ്‌ഥൻ മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അന്വേഷണം നടത്തി ഒരാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്‌പിക്കാണ് അന്വേഷണ ചുമതല.
ടിക്കറ്റില്ലാതെ യാത്ര ചെയ്‌ത ആളിന് മര്‍ദ്ദനമേറ്റ വിവരം മാദ്ധ്യമങ്ങളില്‍ കൂടിയാണ് പുറത്തുവന്നത്. എഎസ്ഐ പ്രമോദാണ് യാത്രക്കാരനെ മർദ്ദിച്ചത്. എക്‌സ്‌പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു മർദ്ദനം. ടിക്കറ്റില്ലാതെ സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്‌തതിനാണ് യാത്രക്കാരനെ പോലീസ് ഉദ്യോഗസ്‌ഥൻ ക്രൂരമായി മർദ്ദിച്ചത്.
സ്ളീപ്പർ കംപാർട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പോലീസുകാരൻ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ളീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളൂ എന്നും യാത്രക്കാരൻ മറുപടി നൽകി. തുടർന്ന് കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പോലീസുകാരൻ ആവശ്യപ്പെട്ടു. ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പോലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്‌തത്.
ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിആര്‍ ആണെന്നിരിക്കെയാണ് പോലീസുകാരന്‍ ടിക്കറ്റ് ചോദിച്ചെത്തി സ്‌ളീപ്പര്‍ കംപാർട്മെന്റിൽ ഇരിക്കുകയായിരുന്ന യാത്രക്കാരനെ മർദ്ദിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ റെയില്‍വേ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, യാത്രക്കാരായ സ്‌ത്രീകളുടെ പരാതിയെ തുടർന്നാണ് പോലീസ് ഇടപെട്ടതെന്നാണ് പാലക്കാട് ഡിവിഷണല്‍ മാനേജര്‍ക്ക് ടിടിഇ കുഞ്ഞഹമ്മദ് കൈമാറിയ റിപ്പോർട്ടിൽ പറയുന്നത്. യാത്രക്കാരന്‍ മദ്യപിച്ചിരുന്നെന്നും ട്രെയിനില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ഒരു സ്‌ത്രീ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യാത്രക്കാരന്‍ മദ്യപിച്ചെന്ന് പോലീസും ആരോപിച്ചിരുന്നു.
Also Read: പോലീസ് സമനില തെറ്റിയതു പോലെയാണ് പെരുമാറുന്നത്; വിഡി സതീശൻ