വയനാട്: കണിയാമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂരിൽ ചൂരൽ ഉൽപന്ന നിർമാണ വിപണനശാലയായി പ്രവർത്തിച്ചിരുന്ന വീടിന് തീപിടിച്ചു. കോഴിക്കോട് സ്വദേശി നെല്ലിക്കോടൻ ബിജുവിന്റെ ഉടമസ്‌ഥതയിലുള്ള വീടാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്‌ടമാണ് തീപിടുത്തത്തിൽ ഉണ്ടായത് എന്നാണ് കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടമയും തൊഴിലാളികളും കോഴിക്കോട് പോയപ്പോഴായിരുന്നു സംഭവം.
രാത്രി 11ന് പുക ഉയരുന്നത് കണ്ട് പ്രദേശവാസികളാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്. തുടർന്ന് കൽപ്പറ്റയിൽ നിന്ന് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. കമ്പളക്കാട് പോലീസും സ്‌ഥലത്തെത്തി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിൽപന കുറഞ്ഞതിനാൽ വൻതോതിൽ ഉൽപന്നങ്ങൾ നിർമാണ ശാലയിൽ ഉണ്ടായിരുന്നു. സ്‌ഥാപനത്തിന്റെ രേഖകളും ഫർണീച്ചറുകളുമടക്കം വീട് പൂർണമായും കത്തി നശിച്ചതായി ഉടമസ്‌ഥനായ ബിജു പറഞ്ഞു.
Most Read: ആൺവേഷം കെട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി; യുവതി അറസ്‌റ്റിൽ