എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താൻ തീവ്ര ശ്രമങ്ങളുമായി അന്വേഷണ സംഘം. കേസിലെ മുഖ്യ പ്രതിയായ പൾസർ സുനിയാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. ഈ ഫോൺ ദിലീപിന്റെ വിശ്വസ്തരുടെ കൈകളിൽ തന്നെ ഉണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. എന്നാൽ ഇതുവരെ നടത്തിയ തിരച്ചിലുകളിൽ ഇത് കണ്ടെത്താൻ സാധിച്ചിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ ദിലീപിന്റെയും, സഹോദരന്റെയും, ശരത്തിന്റെയും വീടുകളിൽ അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും സുപ്രധാന തെളിവായ ഫോൺ കണ്ടെത്താൻ സാധിച്ചില്ല. അതിനാൽ തന്നെ ഫോൺ കണ്ടെത്തുന്നതിനായി അന്വേഷണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ദൃശ്യങ്ങൾ പകർത്തിയ ഫോൺ അഭിഭാഷകർക്ക് കൈമാറിയെന്നാണ് പൾസർ സുനി ആദ്യം നൽകിയ മൊഴി. എന്നാൽ ഫോൺ നശിപ്പിച്ച് കായലിൽ എറിഞ്ഞെന്നാണ് അഭിഭാഷകൻ വ്യക്തമാക്കിയത്. ഈ രണ്ട് മൊഴികളും പോലീസ് വിശ്വസിച്ചിട്ടില്ല. നിലവിൽ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത് ആക്രമണ ദൃശ്യങ്ങളുടെ പകർപ്പാണ്.
Read also: തിരുവനന്തപുരം മെഡിക്കൽ കോളേജ്; കോവിഡ് രൂക്ഷം, 51 ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗം