പാലക്കാട്: ജില്ലയിലെ അകത്തേത്തറയിലെ ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി. ഉമ്മിനിയിലെ പാറമടയ്‌ക്ക് സമീപം പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ പകലാണ് പാറമടയിലെ ജലസംഭരണിക്ക് സമീപം ചെറുതും വലുതുമായ കാൽപ്പാടുകൾ കണ്ടത്. വനപാലകർ സ്‌ഥലത്തെത്തി പരിശോധന നടത്തി. പുലിയെ പിടികൂടാനായി സമീപത്ത് കൂട് സ്‌ഥാപിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുൻപ് ഉമ്മിനി വൃന്ദാവൻ നഗറിൽ പകൽ സമയത്ത് പുലിയിറങ്ങിയിരുന്നു. ഒരു വളർത്തു നായയെയും പുലി ആക്രമിച്ചിരുന്നു. ഇതോടെ പ്രദേശത്ത് കെണിക്കൂടും ക്യാമറയും സ്‌ഥാപിച്ചിരുന്നു. ഈ മാസം ഒമ്പതിനാണ് പ്രദേശത്ത് പുലി സാന്നിധ്യം സ്‌ഥിരീകരിച്ചത്. ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് രണ്ട് പുലികുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. ഇതിലൊന്നിനെ തള്ളപ്പുലി കൊണ്ടുപോവുകയും, മറ്റൊരു കുഞ്ഞിനെ തൃശൂർ അകമലയിലെ വനം വെറ്ററിനറി ക്ളിനിക്കിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു.
തുടർന്നുള്ള ദിവസങ്ങളിലാണ് സമീപ പ്രദേശങ്ങളിൽ അടക്കം പുലിയിറങ്ങിയത്. ആളൊഴിഞ്ഞ പ്രദേശങ്ങളിൽ നിന്ന് നായ്‌ക്കളുടെ അസ്‌ഥികൂടവും ലഭിച്ചിരുന്നു. ഇതോടെയാണ് വനംവകുപ്പും നാട്ടുകാരും പുലിയുടെ സാന്നിധ്യം പ്രദേശത്ത് സ്‌ഥിരീകരിച്ചത്. മലമ്പുഴ ചീക്കുനി, മലമ്പുഴ ജയിൽ പരിസരം, ചെറാഡ് എന്നിവിടങ്ങളിലും പുലിയിറങ്ങാറുണ്ട്. പ്രദേശങ്ങളിൽ കൂടുകൾ സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും പുലിയെ പിടികൂടാനായിട്ടില്ല.
Most Read: ഇപ്പോൾ ടിപിആർ നോക്കേണ്ടെന്ന് പറയുന്നത് ഇരട്ടത്താപ്പ്; രമേശ് ചെന്നിത്തല