തിരുവനന്തപുരം: കാര്യങ്ങൾ കൈവിട്ട് പോയപ്പോൾ ടിപിആർ നോക്കേണ്ടെന്ന് ആരോഗ്യമന്ത്രി പറയുന്നത് ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടിപിആർ അശാസ്‌ത്രീയവും അത് നോക്കേണ്ടെന്നുമാണ് ആരോഗ്യമന്ത്രിയുടെ പുതിയ വെളിപ്പെടുത്തൽ. നേരത്തെ ടിപിആറിന്റെ കണക്ക് ഉയർത്തിപ്പിടിച്ചു കൊണ്ടാണ് ലോകത്ത് കോവിഡ് നേരിടുന്നതിൽ കേരളം ഒന്നാം സ്‌ഥാനത്താണെന്ന് പ്രഖ്യാപിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
മുൻപ് കേരളത്തിലെ കുറഞ്ഞ ടിപിആർ ഉയർത്തിപ്പിടിച്ചു കൊണ്ട് വിദേശമാദ്ധ്യമങ്ങളിൽ പോലും പരസ്യങ്ങൾ കൊടുക്കുകയും വാർത്തകൾ എഴുതിപ്പിക്കുകയും ചെയ്‌തു. കോവിഡിനെ നേരിടുന്നതിൽ ഒന്നാം സ്‌ഥാനം നേടിയെന്ന് പറഞ്ഞ് വീമ്പിളക്കിയവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പൊതുജനങ്ങൾക്ക് വിവാഹത്തിന് 20 പേർ മതിയെന്ന് നിബന്ധന വെക്കുന്ന സർക്കാർ എങ്ങനെയാണ് പാർട്ടി സമ്മേളനങ്ങൾക്ക് 185ഓളം പേർക്ക് അനുവാദം കൊടുക്കുന്നത്.
ഭരണം നടത്തുന്ന പാർട്ടിക്ക് തിരുവാതിരക്ക് ആയിരക്കണക്കിന് ആൾക്കാരെ കൂട്ടാമെങ്കിൽ ഞങ്ങൾക്കും കൂട്ടം കൂടാമെന്ന് ജനങ്ങൾ പറഞ്ഞാൽ അവരെ എങ്ങനെ തടയാൻ കഴിയും. നിയന്ത്രണങ്ങൾ പാലിച്ച് മാതൃക കാട്ടേണ്ട പാർട്ടിയാണ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പണ്ട് ഞങ്ങൾ അഞ്ച് പേർ സമരം ചെയ്‌തപ്പോൾ അന്ന് എല്ലാവരുടെ പേരിലും കേസെടുക്കുകയായിരുന്നു.
അന്ന് പ്രതിപക്ഷത്തെ സർക്കാർ മരണത്തിന്റെ വ്യാപാരികൾ എന്ന് വിളിച്ച് കളിയാക്കി. രണ്ട് എംഎൽഎമാർ പാലക്കാട് അതിർത്തിയിൽ കുടുങ്ങിക്കിടന്ന മലയാളികൾക്ക് ഭക്ഷണവും വെള്ളവും കൊടുക്കാൻ പോയപ്പോൾ അവരെയും മരണത്തിന്റെ വ്യാപാരികൾ എന്ന് വിളിച്ച് ആക്ഷേപിച്ചു. ഇന്ന് ഇവരെയൊക്കെ എന്താണ് വിളിക്കേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.
Read Also: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ചൊവ്വാഴ്‌ച ചേരും; വിവാദങ്ങൾ ചർച്ചയാകും