തൃശൂർ: ജില്ലയിലെ അതിരപ്പിള്ളിയിൽ ഇന്നലെ കാട്ടാനയുടെ ചവിട്ടേറ്റ് 5 വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ നാട്ടുകാർ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. കാട്ടാന ആക്രമണം രൂക്ഷമായതോടെ നിരവധി പരാതികൾ ഇതിനോടകം ഉയർന്നിരുന്നു. എന്നാൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇക്കാര്യം ഉന്നയിച്ചാണ് ഇന്നലെ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചത്.
അതേസമയം കാട്ടാന പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ റോഡ് തടയുന്നത് ഉൾപ്പടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇന്നലെ വൈകുന്നേരത്തോടെയാണ് മാള പുത്തൻചിറ സ്വദേശിയായ നിഖിലിന്റെ മകൾ ആഗ്നെലിയയെ കാട്ടാന ചവിട്ടി കൊന്നത്. പിതാവ് നിഖിലിനും, അപ്പുപ്പൻ ജയനുമൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് കാട്ടാനയുടെ ആക്രണം ഉണ്ടായത്.
തുമ്പിക്കൈ കൊണ്ട് അടിയേറ്റ ആഗ്നെലിയ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് കുട്ടിയെ രക്ഷിക്കുന്നതിനിടെ പിതാവിനും അപ്പൂപ്പനും പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല. പിതാവും, അപ്പൂപ്പനും നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്.
Read also: സംസ്ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം ചേരും