മുംബൈ: മുംബൈയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് മേയർ കിഷോരി പെഡ്‌നേക്കർ. ഫെബ്രുവരി അവസാനത്തോടെ അൺലോക്ക് നിലവിൽ വരും. രാജ്യവ്യാപകമായി കോവിഡ് കേസുകൾ കുറയുന്നതിനാലാണ് തീരുമാനമെന്നും മേയർ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്. നിലവിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കരുത്.
അതേസമയം, മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് പെഡ്‌നേക്കർ കൂട്ടിച്ചേർത്തു. കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയതോടെ നഗരത്തിൽ ഇളവുകൾ വരുത്തിയിരുന്നു. ഫെബ്രുവരി 1ന് രാത്രി കർഫ്യൂ പിൻവലിക്കുകയും 50 ശതമാനം ശേഷിയോടെ റെസ്‌റ്റോറന്റുകൾ, തിയേറ്ററുകൾ എന്നിവ പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്‌തിരുന്നു.
ബീച്ചുകൾ, പൂന്തോട്ടങ്ങൾ, പാർക്കുകൾ എന്നിവയും ഭാഗികമായി തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. നീന്തൽക്കുളങ്ങളും, വാട്ടർ പാർക്കുകളും പ്രവർത്തിക്കാൻ ഭരണകൂടം അനുവദിച്ചിരുന്നു. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങൾ നേരത്തെ പ്രവർത്തിച്ചിരുന്ന സമയത്തിനനുസരിച്ച് തുറക്കും. ആഴ്‌ചതോറുമുള്ള ബസാറുകൾ സാധാരണ നിലയിൽ തുറന്നിരിക്കുമെന്നും പുതുക്കിയ ഉത്തരവിൽ അറിയിച്ചിട്ടുണ്ട്.
Read Also: ബാലചന്ദ്ര കുമാറിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തി