തൊടുപുഴ: കേരളത്തിൽ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എച്ച്ആർഡിഎസ് ഇന്ത്യയുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഡയറക്ടറായി ചുമതലയേറ്റു. ഇന്ന് രാവിലെ തൊടുപുഴയിലെ ഓഫിസിൽ എത്തിയാണ് സ്വപ്ന ജോലിയിൽ പ്രവേശിച്ചത്.
നിലവിൽ ഇന്ത്യയിൽ 10 ലക്ഷം ആദിവാസി കുടുംബങ്ങൾക്കു വീട് നിർമിച്ചു നൽകുന്ന ‘സദ്ഗൃഹ’ പദ്ധതിയാണ് എച്ച്ആർഡിഎസ് ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ മാത്രം 300 വീടുകൾ പൂർത്തിയാക്കി. സേലം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വാമി ആത്മ നമ്പിയാണ് സംഘടനയുടെ നിലവിലെ അധ്യക്ഷൻ. ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിയായ അജി കൃഷ്ണനാണ് 1997ൽ ഇടുക്കി ആസ്ഥാനമായി ‘എച്ച്ആർഡിഎസ്’ സ്ഥാപിച്ചത്. ഇദ്ദേഹമാണ് സംഘടനയുടെ സ്ഥിരം സെക്രട്ടറി. ഇപ്പോൾ സംഘടനാ ആസ്ഥാനം ഡെൽഹിയാണ്.
കേസുകളും വിവാദങ്ങളും സ്വപ്നയുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും സാമൂഹിക സേവന രംഗത്തെ താൽപര്യവും പ്രവർത്തനശേഷിയും ഉപകാരപ്പെടുത്തുക മാത്രമാണ് എച്ച്ആർഡിഎസിന്റെ ലക്ഷ്യമെന്നും സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു. താൻ ഇത്രയും വർഷം കടന്നുപോയ മാനസിക സംഘർഷങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും ലഭിച്ച അറിവുകൾ സമൂഹത്തിലെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രയോജനപ്പെടുത്തും എന്നായിരുന്നു സ്വപ്നയുടെ പ്രതികരണം.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആറ് കേസുകളിലാണ് സ്വപ്ന പ്രതിയായത്. തുടർന്ന് ഒളിവിൽ പോയ സ്വപ്ന 2020 ജൂലൈ 11ന് ബെംഗളൂരുവിൽ നിന്ന് അറസ്റ്റിലായി. കാക്കനാട്, വിയ്യൂർ, അട്ടക്കുളങ്ങര വനിതാ ജയിലുകളിലായി ഒരു വർഷവും നാലുമാസവും തടവിൽ കഴിഞ്ഞു. പ്രതിചേർക്കപ്പെട്ട ആറ് കേസുകളിലും ജാമ്യം നേടി 2021 നവംബറിലാണ് ഇവർ മോചിതയായത്.
കേസിലെ കൂട്ടുപ്രതിയായ എം ശിവശങ്കര് ഐഎഎസ് കഴിഞ്ഞമാസം പുറത്തിറക്കിയ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിൽ സ്വപ്ന സുരേഷ് തന്നെ ചതിച്ചതും തന്നോട് വിശ്വാസ വഞ്ചന കാണിച്ചതും അതുവഴി കേസിൽ കുടുക്കിയതുമൊക്കെ പ്രതിപാദിച്ചിട്ടുണ്ട്. ഇതിനെതിരെ സ്വപ്ന രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സ്വപ്ന സുരേഷ് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്.
Most Read: ‘ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട തീവ്രവാദിയാണ് ഞാൻ’; കെജ്രിവാൾ