ന്യൂഡെൽഹി: താൻ വിഘടനവാദ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിനെതിരെ ആഞ്ഞടിച്ച് ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ആരോപണങ്ങളെ തമാശയെന്ന് വിളിച്ച കെജ്‌രിവാൾ ‘ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട തീവ്രവാദി’ എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്‌തു.
“അവരെല്ലാം എനിക്കെതിരെ ഒത്തുചേർന്നു. എന്നെ തീവ്രവാദി എന്ന് വിളിക്കുന്നു. ഇത് കോമഡിയാണ് – ഇത് ചിരിപ്പിക്കുന്ന കാര്യമാണ്. അങ്ങനെയാണെങ്കിൽ (പ്രധാനമന്ത്രി നരേന്ദ്ര മോദി) എന്തുകൊണ്ടാണ് എന്നെ അറസ്‌റ്റ് ചെയ്യാത്തത്?” കെജ്‌രിവാൾ മാദ്ധ്യമ പ്രവർത്തകരോട് ചോദിച്ചു.
“സ്‌കൂളുകൾ, ആശുപത്രികൾ, വൈദ്യുതി, റോഡുകൾ, വെള്ളം എന്നിവ നൽകുന്ന ഒരു ഭീകരൻ, ലോകത്തിലെ ഏറ്റവും പ്രിയമേറിയ തീവ്രവാദി ഞാനായിരിക്കും,”- ഡെൽഹി മുഖ്യമന്ത്രി പറഞ്ഞു.
അരവിന്ദ് കെജ്‌രിവാളിനെതിരെ കവി കുമാർ വിശ്വാസ് ഉന്നയിച്ച ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബ് മുഖ്യമന്ത്രിയാകാൻ വിഘടനവാദികളുടെ പിന്തുണ സ്വീകരിക്കാൻ കെജ്‌രിവാൾ തയ്യാറായിരുന്നു എന്നാണ് എഎപിയുടെ സ്‌ഥാപക അംഗമായ വിശ്വാസ് ആരോപിച്ചത്.
ഒന്നുകിൽ താൻ പഞ്ചാബിന്റെ മുഖ്യമന്ത്രിയോ അല്ലെങ്കിൽ ഒരു സ്വതന്ത്ര രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയോ ആകുമെന്ന് കെജ്‌രിവാൾ പറഞ്ഞിരുന്നുവെന്നും ഇത് ഖലിസ്‌ഥാനെക്കുറിച്ചുള്ള വ്യക്‌തമായ പരാമർശമാണെന്നും വിശ്വാസ് അവകാശപ്പെട്ടു.
Most Read: സ്വപ്‍ന സുരേഷ്; ‘എച്ച്ആർഡിഎസ്’ വിവിധ രാഷ്‌ട്രീയ നേതാക്കൾ തണലേകുന്ന സംഘടന