എറണാകുളം: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. തലയോട്ടിയിലെ ക്ഷതമാണ് മരണകാരണം എന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. തലയോട്ടിക്ക് പിറകിൽ രണ്ടിടങ്ങളിൽ ക്ഷതം ഉള്ളതായി കണ്ടെത്തി. ഇതുമൂലം രക്ത ധമനി പൊട്ടി തലച്ചോറിൽ രക്തം കട്ടപിടിച്ചു. കൂടാതെ കരൾ രോഗം ആരോഗ്യസ്ഥിതി ഗുരുതരമാക്കിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, ദീപുവിന്റെ മരണത്തിലേക്ക് നയിച്ച ആക്രമണത്തിലെ പ്രതികൾ സിപിഎം പ്രവർത്തകരാണെന്ന് വ്യക്തമാക്കുന്ന എഫ്ഐആർ പുറത്തു വന്നു. ട്വന്റി ട്വന്റിക്ക് വേണ്ടി അദ്ദേഹം പ്രവർത്തിച്ചതാണ് പ്രതികളുടെ വൈരാഗ്യത്തിന് കാരണമായത്. അറസ്റ്റിലായ പ്രതികളിൽ സൈനുദീൻ എന്നയാളാണ് ദീപുവിനെ ക്രൂരമായി മർദ്ദിച്ചത്. വിവരം അറിഞ്ഞെത്തിയ വാർഡ് മെമ്പർ നിഷ ആലിയാരെയും പ്രതികൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
ബന്ധുക്കൾക്ക് വിട്ടുനൽകിയ ദീപുവിന്റെ മൃതദേഹം കിഴക്കമ്പലത്ത് പൊതുദർശനത്തിന് വെച്ച ശേഷം വീട്ടിലെത്തിച്ചു. പ്രതിപക്ഷ നേതാവ് ഉൾപ്പടെ നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. സംസ്കാരം അൽപ്പസമയത്തിനുള്ളിൽ നടക്കും. കഴിഞ്ഞ 12ആം തീയതിയാണ് ട്വന്റി ട്വന്റിയുടെ വിളക്ക് അണയ്ക്കൽ സമരത്തിനിടെ ദീപുവിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദീപു ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് ഇന്നലെ മരിച്ചത്.
Most Read: കർണാടകയിലെ ഹിജാബ് വിവാദം; ബിജെപി കേന്ദ്ര നേതൃത്തിന് അതൃപ്തി