ബെംഗളൂരു: കർണാടകയിലെ കോളേജുകളില്‍ ആരംഭിച്ച ഹിജാബ് വിവാദം രാജ്യമാകെ കത്തിപ്പടരുന്നതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്‌തി. ഹിജാബ് പ്രശ്‌നം തണുപ്പിക്കാന്‍ ഉടന്‍ നടപടി കൈക്കൊള്ളണമെന്നാണ് കേന്ദ്ര നേതൃത്വം കര്‍ണാടക പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ണാടകയിലെ ഒരു കോളേജിലുണ്ടായ ചെറിയ വിഷയം ലോകം മുഴുവന്‍ ചര്‍ച്ചയായതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്‌ക്കാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഹിജാബ് വിവാദം കോടതിയുടെ പരിഗണനയിലിരിക്കെ നേരത്തെ മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇത് വിവാദമായതോടെ അത്തരമൊരു നടപടി ഉദ്ദേശിക്കുന്നില്ലെന്ന തിരുത്തുമായി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഉടന്‍ രംഗത്തെത്തുകയും ചെയ്‌തിരുന്നു.
അതിനിടെ, നെറ്റിയില്‍ കുറി തൊട്ടുവന്ന വിദ്യാര്‍ഥിയെ അധികൃതര്‍ സ്‌കൂളില്‍ കയറ്റിയില്ലെന്ന് ആരോപിച്ച് കര്‍ണാടകയില്‍ മറ്റൊരു വിവാദം പുകയുകയാണ്. വിജയപുരയിലെ ഇന്‍ഡി കോളജിലാണ് സംഭവം. സ്‌കൂളില്‍ പ്രവേശിക്കുമ്പോള്‍ മതപരമായ ചിഹ്‌നങ്ങള്‍ പാടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി. വിദ്യാര്‍ഥിയെ കവാടത്തില്‍ തന്നെ അധ്യാപകര്‍ തടഞ്ഞതോടെ വലിയ പ്രതിഷേധങ്ങളുണ്ടായി.
കാവി ഷാളിനും ഹിജാബിനും മാത്രമാണ് നിരോധനമുള്ളതെന്നും കുറി തൊടുന്നതിന് ഒരു കോടതിയും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ വാദിച്ചു. തുടര്‍ന്ന് അധ്യാപകരുമായി വാക്കുതര്‍ക്കമുണ്ടായി. എന്നാല്‍ കുറി മായ്ച്ചാല്‍ മാത്രമേ ക്ളാസില്‍ കയറാന്‍ അനുവദിക്കൂവെന്ന് അധ്യാപകര്‍ പറഞ്ഞു. ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഇതോടെ ക്ളാസ് ബഹിഷ്‌കരിക്കുകയായിരുന്നു.
Read Also: യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്‌ത് റഷ്യ