കീവ്: യുക്രൈനില്‍ നിന്ന് സേനയെ പിന്‍വലിക്കുന്ന നടപടി തുടരുന്നുവെന്ന് പറയുമ്പോഴും ആശങ്ക വര്‍ധിപ്പിച്ച് റഷ്യയുടെ മിസൈൽ പരീക്ഷണം. ഹൈപ്പർസോണിക്, ക്രൂയിസ്, ആണവവാഹിനിയായ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്. റഷ്യൻ സൈനിക മേധാവി വലേറി ജെറാസിമോവാണ് പരീക്ഷണവിവരം പുറത്തുവിട്ടത്. പരീക്ഷണം നടത്തിയ എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനത്തു തന്നെ പതിച്ചെന്ന് ജെറാസിമോവ് അറിയിച്ചു.
റഷ്യയുടെ തന്ത്രപ്രധാന പ്രത്യാക്രമണ സേനയുടെ പ്രകടനം കൂടുതൽ കാര്യക്ഷമമാക്കുക എന്നതായിരുന്നു മിസൈൽ പരീക്ഷണങ്ങളുടെ പ്രധാന ലക്ഷ്യം. ശത്രുവിനെതിരെയുള്ള കൃത്യമായ ആക്രമണം ഉറപ്പാക്കുകയായിരുന്നു ഉന്നംവച്ചതെന്നും റഷ്യൻ ജനറൽ സ്റ്റാഫ് മേധാവി വലേറി ജെറാസിമോവ് കൂട്ടിച്ചേർത്തു.
ശത്രുക്കള്‍ക്കെതിരായ ആക്രമണങ്ങളില്‍ മികച്ച പ്രകടനം ഉറപ്പുവരുത്തുന്നതിന് സൈന്യത്തിന്റെ കാര്യശേഷി മെച്ചപ്പെടുത്താനാണ് സൈനികാഭ്യാസങ്ങള്‍ നടത്തുന്നതെന്നും റഷ്യ പറയുന്നു. ബെലാറസിലെ റഷ്യൻ സൈനികതാവളത്തിൽ വച്ചായിരുന്നു മിസൈൽ പരീക്ഷണം. ഇതിന് പുറമെ ടിയു-95 യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും ഉള്‍പ്പെടെയുള്ള സൈനികാഭ്യാസങ്ങള്‍ നടക്കുന്നുണ്ടെന്നും റഷ്യ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ പ്രതികരണം. എങ്കിലും യുക്രൈനെ അക്രമിക്കാന്‍ തങ്ങള്‍ക്ക് ഒരു പദ്ധതിയുമില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് റഷ്യ. എന്നാൽ യുക്രൈന് നാറ്റോയുടെ ഭാഗമാകില്ലെന്ന ഉറപ്പ് ലഭിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
Read Also: ‘ഇടതുമുന്നണിയെ തകർക്കാൻ തന്നെ ഉപയോഗിക്കരുത്’; കാനത്തിന് ഗവർണറുടെ മറുപടി