മോസ്കോ: യുക്രെയ്ന് നേരെ റഷ്യയുടെ സൈനിക നീക്കം ഏതു നിമിഷവും സംഭവിച്ചേക്കാമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്ന് കൊണ്ടിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളില്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ പുടിന്റെ മേല്‍നോട്ടത്തില്‍ റഷ്യന്‍ സേന അഭ്യാസങ്ങള്‍ നടത്തുകയും, സൈനികാഭ്യാസം വരും ദിവസങ്ങളിലും തുടരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിക്കുകയാണ്. മാത്രമല്ല, ബലാറസില്‍ റഷ്യയുടെ 30,000 ട്രൂപ്പുകളെ തയ്യാറാക്കി നിർത്തിയിട്ടുള്ളതായി നാറ്റോ ഞായറാഴ്ച വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
റഷ്യയുടെ സൈനിക നീക്കത്തെക്കുറിച്ച് തുടർച്ചയായി മുന്നറിയിപ്പു നല്കുന്ന അമേരിക്ക, യുക്രെയ്നിന്റെ അതിര്‍ത്തിക്ക് സമീപം റഷ്യന്‍ സൈന്യം കൂട്ടത്തോടെ എത്തിയതായും ആക്രമിക്കാന്‍ പൂര്‍ണ സജ്ജരായി കഴിഞ്ഞതായും വ്യക്തമാക്കുന്നു. ഇക്കാര്യം വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തുകയാണ്. യുദ്ധമൊഴിവാക്കാനുള്ള അവസാനവട്ട ശ്രമമെന്നാണ് മാക്രോണിന്റെ ഓഫിസ് ചര്‍ച്ചയെ വിശേഷിപ്പിച്ചത്.
എപ്പോള്‍ വേണമെങ്കിലും റഷ്യക്ക് യുക്രെയ്നിൽ ആക്രമണം നടത്താന്‍ കഴിയുമെന്നാണ് അമേരിക്ക ചൂണ്ടിക്കാണിക്കുന്നത്. പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന് ഞായറാഴ്ച ഉന്നതതല യോഗം വിളിച്ചിരുന്നു. റഷ്യ സൈനിക പ്രവര്‍ത്തനങ്ങള്‍ കുറച്ചതിന് തെളിവുകളൊന്നുമില്ലെന്നും സ്ഥിതി ‘ഗുരുതരമായി’ തന്നെ തുടരുകയാണെന്നും ജി7 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ആശങ്ക രേഖപ്പെടുത്തി.
Also Read: 84കാരിയായ കാമുകിയുമായി ഒളിച്ചോടി; വയോധികന് തടവുശിക്ഷ