പാലക്കാട്: തരൂരിലെ യുവമോർച്ച പ്രവർത്തകൻ അരുൺ കുമാറിന്റെ മരണകാരണം പേനാക്കത്തി പോലെയുള്ള ആയുധം കൊണ്ട് ഹൃദയത്തിനേറ്റ കുത്താണെന്ന് പോസ്റ്റുമോർട്ടം പരിശോധനയുടെ പ്രാഥമിക നിഗമനം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെട്ടെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.
അതിനിടെ അരുൺ കുമാറിന്റെ മൃതദേഹം സംസ്കരിച്ചു. വൻ ജനാവലിയുടെ അകമ്പടിയോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഉച്ച കഴിഞ്ഞ് മൂന്നരയോടെ ജൻമനാടായ പഴമ്പാലക്കോടേക്ക് അരുൺ കുമാറിന്റെ മൃതദേഹം എത്തിച്ചപ്പോൾ നിരവധി ബിജെപി, യുവമോർച്ച പ്രവർത്തകരാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം പാലക്കാട് ജില്ലാ അതിർത്തിയായ പ്ളാഴിയിൽ എത്തിച്ച മൃതദേഹം കേന്ദ്ര മന്ത്രി വി മുരളീധരൻ ഏറ്റുവാങ്ങി. ഒരു മണിക്കൂർ വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷമാണ് അരുൺ കുമാറിന്റെ മൃതദേഹം പാമ്പാടി ഐവർ മഠത്തിലേക്ക് കൊണ്ടുപോയത്.
അതേസമയം, കേസിലെ ഏഴാം പ്രതി മിഥുനെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. മറ്റ് ആറ് പ്രതികള നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് രണ്ടിനാണ് ക്ഷേത്രാൽസവത്തെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ അരുണിന് കുത്തേറ്റത്. ഇന്നലെ ഉച്ചതിരിഞ്ഞ് മരണം സംഭവിച്ചു. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ആരോപിച്ച ബിജെപി ആലത്തൂർ താലൂക്കിൽ ഹർത്താൽ ആചരിച്ചിരുന്നു.
Most Read: യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർഥികൾക്ക് പഠന സൗകര്യം ഒരുക്കണമെന്ന് ഹരജി






































