ന്യൂഡെൽഹി: മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ഹരജികളിൽ സുപ്രീം കോടതിയിൽ ഇന്ന് മുതൽ അന്തിമ വാദം. ജസ്‌റ്റിസുമാരായ എഎം ഖാൻവിൽക്കർ, അഭയ് എസ് ഓക, സിടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് തുടർച്ചയായ ദിവസങ്ങളിൽ വാദം കേൾക്കും. 2014ൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കാൻ അനുമതി നൽകിയ ഉത്തരവ് പുനഃപരിശോധിക്കാനും, പുതിയ ഡാം വേണമെന്നും കേരളം കോടതിയെ അറിയിക്കും.
അതേസമയം മുല്ലപ്പെരിയാർ ബേബി ഡാം അണക്കെട്ടുകൾ ബലപ്പെടുത്തുന്നത് സംബന്ധിച്ചായിരിക്കും തമിഴ്‌നാട് വാദങ്ങൾ ഉന്നയിക്കുക. 2014ൽ ജലനിരപ്പ് ഉയർത്തുന്നത് സംബന്ധിച്ച സുപ്രധാന വിധിക്ക് ശേഷം ഇപ്പോഴാണ് അണക്കെട്ടിന്റെ സുരക്ഷ അടക്കമുള്ള ആശങ്കകളിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കാൻ ഒരുങ്ങുന്നത്. സംസ്‌ഥാനത്തെ പരിസ്‌ഥിതി മാറ്റങ്ങൾ ചൂണ്ടിക്കാട്ടി 126 വർഷം പഴക്കമുള്ള ഡാമിന്റെ ആയുസ് നീട്ടാനാവില്ലെന്നാണ് കേരളം ഉയർത്തുന്ന നിലപാട്.
എന്നാൽ കേരളത്തിന്റെ ഈ വാദങ്ങളെ തമിഴ്‌നാട് എതിർക്കും. അണക്കെട്ടിൽ പുതിയ സുരക്ഷ പരിശോധന നടത്തണമെന്ന കേന്ദ്ര ജല കമ്മീഷന്റെ നിർദ്ദേശത്തോട് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. പുതിയ സുരക്ഷ പരിശോധന നടത്തുകയാണെങ്കിൽ പോലും മുല്ലപ്പെരിയാർ അണക്കെട്ടും, ബേബി ഡാമും ബലപ്പെടുത്തിയ ശേഷമായിരിക്കണമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. കൂടാതെ ഡാമുകൾ ബലപ്പെടുത്താനുള്ള നടപടികൾക്ക് കേരളം തടസം നിൽക്കുന്നുവെന്ന് തമിഴ്‌നാട് ആവർത്തിക്കുകയും ചെയ്യും.
Read also: കിളിമാനൂരിൽ വ്യാപാരി ബൈക്ക് അപകടത്തിൽ മരിച്ച നിലയിൽ; ദുരൂഹത