തിരുവനന്തപുരം: സോളാർ വിവാദവുമായ ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്കെതിരെ വിഎസ് അച്യുതാനന്ദൻ നടത്തിയ കേസിൽ സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ അഡീ. ജില്ലാ കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
സോളാർ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ ഉമ്മൻ ചാണ്ടിക്ക് 10 ലക്ഷം രൂപ വിഎസ് അച്യുതാനന്ദൻ നൽകണമെന്ന സബ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌തിരുന്നു. ഉമ്മൻ ചാണ്ടിക്ക് നഷ്‌ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.
സോളാർ കേസ് കത്തി നിന്ന 2013ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്ന് ഒരു മാദ്ധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്.
ഇതിന് ശേഷം വിഎസിനെതിരെ 2014ലാണ് ഉമ്മൻ ചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്‌തത്. പ്രസ്‌താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച വക്കീൽ നോട്ടീസിൽ ഒരു കോടി രൂപയായിരുന്നു നഷ്‌ടപരിഹാരമായി ചോദിച്ചത്. എന്നാൽ കേസ് കോടതിയിൽ ഫയൽ ചെയ്‌തപ്പോൾ 10,10,000 രൂപയാണ് നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടത്.
നഷ്‌ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടിക്ക് നൽകണം. പക്ഷെ നിയമ പോരാട്ടം തുടരാനാണ് തീരുമാനമെന്ന് വിഎസിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു. തുടർന്നാണ് സബ്‌കോടതി വിധിക്കെതിരെ ജില്ലാ കോടതിയിൽ വിഎസ് അപ്പീൽ സമർപ്പിച്ചത്.
Most Read: ക്ഷേത്ര നിർമാണത്തിന് രണ്ടര കോടിയിലധികം വിലമതിക്കുന്ന ഭൂമി സമ്മാനിച്ച് മുസ്‌ലിം കുടുംബം