കൊല്ലം: ഏരൂർ അയിലറയിൽ സ്കൂൾ വാൻ മറിഞ്ഞ് 15 ഓളം കുട്ടികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്താൻ കൊല്ലം ഡിഡിഇയെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ഡിഡിഇ, എഇഒ എന്നിവരുമായി ഫോണിൽ വിളിച്ചു സംസാരിച്ചുവെന്നും കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ഇരുവരും അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കൊല്ലം ഏരൂർ അയിലറയിൽ സ്കൂൾ വാൻ മറിഞ്ഞ് വിദ്യാർഥികൾ അപകടത്തിൽപ്പെട്ടത്. കുട്ടികളുമായി കയറ്റം കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ വാൻ നിന്ന് പോവുകയും പുറകോട്ട് പോയി ഒരു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയുമായിരുന്നു. വാൻ പോസ്റ്റിൽ ഇടിച്ച് നിന്നില്ലായിരുന്നുവെങ്കിൽ താഴെയുള്ള വലിയ കുഴിയിലേക്ക് വീണ് വലിയൊരു അപകടം ഉണ്ടാവാനുള്ള സാഹചര്യം ഉണ്ടാവുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
അപകടം നടക്കുമ്പോൾ 15 ഓളം വിദ്യാർഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു കുട്ടിക്ക് തലക്ക് ചെറിയ മുറിവേറ്റത് ഒഴിച്ചാൽ ആർക്കും വലിയ പരിക്കുകൾ ഇല്ലെന്നാണ് വിവരം. പരിക്കേറ്റ ഡ്രൈവറെയും സഹായിയെയും ആറ് വിദ്യാർഥികളെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയിലറ യുപി സ്കൂളിലെ 5,7 ക്ളാസുകളിലെ വിദ്യാർഥികൾ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
Most Read: എംകെ സ്റ്റാലിൻ ഡെൽഹിയിൽ; കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി